റിയാദ്: സൗദി അറേബ്യയിൽ തൊഴിലുടമയുടെ കീഴിലല്ലാതെ സ്വന്തം നിലയിൽ (സ്വയം തൊഴിൽ) ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമലംഘനം നടത്തുന്ന വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവുശിക്ഷയും ലഭിക്കും. കൂടാതെ, ശിക്ഷാകാലയളവിന് ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ പൂർണമായും പാലിക്കാൻ എല്ലാ സ്വദേശികളും വിദേശികളും ബാധ്യസ്ഥരാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.