മക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകർക്ക് ആവശ്യമായ എല്ലാ മാർഗനിർദേശങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ അത്യാധുനിക മൾട്ടി ഫങ്ഷണൽ സ്മാർട്ട് റോബോട്ടുകൾ രംഗത്തിറക്കി. ഹജ്ജ്, ഉംറ തീർഥാടകർക്ക് ഹറമിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിെൻറ ഭാഗമായി ഇരുഹറം പരിപാലന അതോറിറ്റിയാണ് ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. നിരവധി വിദേശ ഭാഷകളിൽ ഒരേസമയം പ്രവർത്തിക്കാൻ ശേഷിയുള്ള ഈ റോബോട്ടുകൾ, ഹറമിലെത്തുന്ന സന്ദർശകരുടെ ആത്മീയവും ബൗദ്ധികവുമായ അനുഭവങ്ങളെ കൂടുതൽ സമ്പന്നമാക്കാനും അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. തീർഥാടകർക്ക് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഇതിെൻറ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുമായി സുഗമമായി ആശയവിനിമയം നടത്തുന്നതിനായുള്ള തത്സമയ വിവർത്തന സൗകര്യം, തീർഥാടകരുടെ വിവിധങ്ങളായ മതപരമായ സംശയങ്ങൾക്കുള്ള മറുപടികൾ, ഇരുഹറമുകളിലെ വിവിധ സ്ഥലങ്ങളെയും അവിടെ ലഭ്യമായ സേവനങ്ങളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ എന്നിവയെല്ലാം ഈ സ്മാർട്ട് റോബോട്ട് വഴി ലഭ്യമാകും. കൂടാതെ, ഉപയോക്തൃ സൗഹൃദമായ രീതിയിൽ ഇന്ററാക്ടിവ് മതപരവും ബോധവത്കരണപരവുമായ ഉള്ളടക്കങ്ങളും റോബോട്ട് പ്രദർശിപ്പിക്കും. വർധിച്ചുവരുന്ന തീർഥാടകരുടെ എണ്ണത്തിന് അനുസൃതമായി സേവനങ്ങൾ വിപുലീകരിക്കാനും ഇരുഹറമുകളിലെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനുമുള്ള സൗദി അറേബ്യയുടെ വികസന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. നിർമിതബുദ്ധി സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും, തീർഥാടകർക്ക് കൂടുതൽ മികച്ചതും സുഗമവുമായ അനുഭവം സമ്മാനിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
5,158 പേരെ ആശുപത്രികളിലേക്ക് മാറ്റി, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
മദീന: ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് മദീന മേഖലയിൽ തീർഥാടകർക്കായി വിപുലമായ മെഡിക്കൽ-രക്ഷാപ്രവർത്തനങ്ങളുമായി സൗദി റെഡ് ക്രസൻറ് അതോറിറ്റി രംഗത്ത്. മദീന മസ്ജിദുന്നബവിയിലെത്തിയ 5,158 തീർഥാടകരെ ഇതിനോടകം റെഡ് ക്രസൻറ് അതോറിറ്റി വിദഗ്ധ ചികിത്സക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. ഇതോടൊപ്പം , ആരോഗ്യപ്രശ്നങ്ങളുണ്ടായ മറ്റ് 5,891 പേർക്ക് ആശുപത്രികളിലേക്ക് മാറ്റേണ്ട ആവശ്യമില്ലാത്ത രീതിയിൽ സംഭവസ്ഥലത്തു വച്ചുതന്നെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും അതോറിറ്റിയുടെ മെഡിക്കൽ സംഘത്തിന് സാധിച്ചു. തീർഥാടകരുടെ സുരക്ഷ മുൻനിർത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് മദീനയിൽ സജ്ജമാക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളിൽനിന്നുള്ള 11 പങ്കാളിത്ത ഏജൻസികളുടെ സഹകരണത്തോടെ 118 ഫീൽഡ് ആംബുലൻസ് സംഘങ്ങളാണ് പ്രദേശത്ത് സജീവമായി സേവനമനുഷ്ഠിക്കുന്നത്. റെഡ് ക്രസൻറിെൻറ മെഡിക്കൽ ഡിസ്പാച്ച് സെൻററിൽ ഈ കാലയളവിൽ ആകെ 42,600 ഫോൺ കോളുകളാണ് സഹായം അഭ്യർഥിച്ച് ലഭിച്ചത്. ഇവയിൽ അതീവ ജാഗ്രതയോടെ അതിവേഗം നടപടികൾ സ്വീകരിക്കുകയും, 13,000ൽ പരം കേസുകൾ അടിയന്തര ആംബുലൻസ് കേസുകളിൽ അതോറിറ്റി കൃത്യമായ സമയത്ത് ഇടപെടലുകൾ നടത്തുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി റെഡ് ക്രസൻറിെൻറ എയർ ആംബുലൻസ് സംവിധാനവും പൂർണ സജ്ജമായിരുന്നു. ആകാശ മാർഗമുള്ള അടിയന്തര രക്ഷാപ്രവർത്തനത്തിനായി 36 സന്ദേശങ്ങളാണ് ഈ ദിവസങ്ങളിൽ ലഭിച്ചത്. ഇതിലൂടെ തീവ്ര പരിചരണം ആവശ്യമായി വന്ന 11 രോഗികളെ എയർ ആംബുലൻസ് മാർഗം അതിവേഗം ആശുപത്രികളിൽ എത്തിക്കാൻ സാധിച്ചു. കൂടാതെ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള രോഗികൾക്ക് അതിവേഗ ചികിത്സ ഉറപ്പാക്കുന്നതിനായി പ്രത്യേക മെഡിക്കൽ ചാനലുകളും അതോറിറ്റി സജീവമാക്കിയിരുന്നു. ഈ പ്രത്യേക സംവിധാനത്തിലൂടെ മസ്തിഷ്കാഘാതം ബാധിച്ച 31 രോഗികൾക്കും, ഹൃദയാഘാതം ഉണ്ടായ 28 രോഗികൾക്കും, ഗുരുതരമായ പരിക്കുകളേറ്റ 16 രോഗികൾക്കും വളരെ വേഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു. അടിയന്തര ഘട്ടങ്ങളിൽ രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യതയും ചികിത്സാ ഫലപ്രാപ്തിയും വർധിപ്പിക്കാൻ ഈ അതിവേഗ മെഡിക്കൽ ചാനലുകൾ ഏറെ സഹായകരമായി. ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറമെ, രക്ഷാപ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ വൻ സന്നദ്ധസേവകരുടെ നിരയും മദീനയിലുടനീളം സജീവമാണ്. ആകെ 1,054 സ്ത്രീ-പുരുഷ വളൻറിയർമാരാണ് ഇത്തവണ ആരോഗ്യ രംഗത്തും, ബോധവത്കരണ പ്രവർത്തനങ്ങളിലും, അനുബന്ധ സഹായങ്ങളിലുമായി പങ്കാളികളായത്. ഇവർ ഒന്നിച്ച് ആകെ 8,432 മണിക്കൂറാണ് മദീനയിൽ സന്നദ്ധ സേവനം കാഴ്ചവെച്ചത്.
മിന എമർജൻസി ആശുപത്രിയിൽ കിടക്കകളുടെ എണ്ണം 400 ആയി വർധിപ്പിച്ചു
മക്ക: ഹജ്ജ് തീർഥാടകർക്കുള്ള ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി മിന എമർജൻസി ആശുപത്രിയിൽ നടപ്പാക്കിയ രണ്ടാംഘട്ടം വികസന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായി. സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കദാന ഡെവലപ്മെൻറ് കമ്പനിയാണ് ഈ പദ്ധതി നടപ്പാക്കിയത്. ഹജ്ജ് വേളയിലെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഈ വിപുലീകരണം സഹായകരമാകും. വലിയ രീതിയിലുള്ള നിർമാണ വിപുലീകരണത്തിനാണ് പദ്ധതിയിലൂടെ ആശുപത്രി സാക്ഷ്യം വഹിച്ചത്. മൂന്ന് നിലകളുള്ള പുതിയ കെട്ടിടവും 18,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അനുബന്ധ സൗകര്യങ്ങളും ഇതിന്റെ ഭാഗമായി നിർമിച്ചു. കൂടാതെ, സേവനങ്ങളുടെ സംയോജനവും വിവിധ ആരോഗ്യ സൗകര്യങ്ങൾക്കിടയിലുള്ള സുഗമമായ സഞ്ചാരവും ഉറപ്പാക്കുന്നതിനായി പുതിയ കെട്ടിടത്തെ മിനയിലെ നിലവിലുള്ള എമർജൻസി ആശുപത്രിയുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു പുതിയ പാലവും നിർമിച്ചിട്ടുണ്ട്. രണ്ടാംഘട്ടം പൂർത്തിയായതോടെ ആശുപത്രിയുടെ ക്ലിനിക്കൽ ശേഷി വലിയ തോതിൽ വർധിച്ചു. ഒന്നാം ഘട്ടത്തിൽ 200 കിടക്കകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ശേഷി 400 കിടക്കകളായാണ് ഉയർത്തിയിരിക്കുന്നത്. ഇത് ഹജ്ജ് വേളയിലെ തിരക്കേറിയ സമയങ്ങളിൽ അടിയന്തര കേസുകൾ വേഗത്തിൽ സ്വീകരിക്കുന്നതിനും ആവശ്യമായ പരിചരണം നൽകുന്നതിനും ആശുപത്രിയെ സജ്ജമാക്കുന്നു. പുണ്യസ്ഥലങ്ങളിലെ ആരോഗ്യ മേഖലക്ക് ഗുണപരമായ വലിയൊരു മുന്നേറ്റമാണ് ഈ പദ്ധതിയെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ വ്യക്തമാക്കി. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഏജൻസികളും കദാന കമ്പനിയും തമ്മിലുള്ള മികച്ച ഏകോപനമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി വിഷൻ 2030, ‘ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം’ എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, പുണ്യസ്ഥലങ്ങളുടെ സുസ്ഥിര വികസനം ഉറപ്പാക്കാനും തീർഥാടകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള കദാന കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.