അഫ്സൽ കയ്യങ്കോട്
ദമ്മാം
സ്കൂളുകളിൽ കേരളസർക്കാർ നടപ്പാക്കിയ സൂംബ ഡാൻസിനെ അനുകൂലിച്ചും എതിർത്തും കൊണ്ടുള്ള പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് പെൺമക്കളുടെ രക്ഷിതാവെന്ന നിലക്ക് സൂംബ ഡാൻസ് എന്താണെന്ന് അറിയാൻ യൂട്യൂബിൽ സേർച്ച് ചെയ്തു നോക്കി. അതിൽനിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ച ചില കാര്യങ്ങൾ ഇവിടെ കുറിക്കാം.
1. അർധവസ്ത്രം ധരിച്ചും ആൺ പെൺ കൂടിക്കലർന്നും ചന്തികുലുക്കി പ്രത്യേക മ്യൂസിക്കും വെച്ച് കൊണ്ടുമുള്ള സൂംബ ഡാൻസ് ധാർമികതക്ക് നിരക്കാത്തതും സംസ്കാരത്തിന് യോജിക്കാത്തതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കാം മതസംഘടനകൾ എതിർക്കുന്നതും.
2. സ്കൂൾ വിദ്യാർഥികളുടെ മാനസിക ദുർബലതകളെയും വർധിച്ചുവരുന്ന ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യാനുമാണ് സൂംബ ഡാൻസ് എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ന്യായം. സൂംബ ഡാൻസിലൂടെ ഇത് ഇല്ലാതാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ലഹരി പോലയുള്ള അധാർമികത കുട്ടികളിൽനിന്ന് ഇല്ലാതാക്കാൻ ശാസ്ത്രീയമായ പഠനം നsത്തുകയും കുട്ടികളുടെ മാനസിക ദുർബലതയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി കൗൺസലിങ് കൊടുക്കുകയും ചെയ്യുന്നതിന് പകരം ഇത്തരം ആഭാസങ്ങൾ കരിക്കുലത്തിന്റെ ഭാഗമായി സർക്കാർ നടപ്പാക്കുന്നത് തീർത്തും ശരിയല്ല.
3. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുവേണ്ടി സൂംബ ഡാൻസ് ചെയ്യുന്നത് കുട്ടികൾ ഭക്ഷണം കഴിക്കാൻ മൊബൈൽ ഫോൺ കൊടുക്കുന്നത് പോലെയാണ്. കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നതോടെ മക്കൾ മ്യൂസിക്കിന് അഡിക്ഷൻ ആവാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. അത് കുട്ടികളുടെ പഠനത്തെ ബാധിക്കുകയും ചെയ്യും. മ്യൂസിക്കും ഒരു ലഹരിയാണ്.
4. കുട്ടികൾക്ക് പഠിക്കാനായി സ്കൂൾ ഗ്രൂപ്പുകളിലേക്ക് അയച്ച സൂംബ ഡാൻസിന്റെ മോഡൽ യൂട്യൂബ് ലിങ്കും ഞാൻ കാണുകയുണ്ടായി. തീർത്തും ധാർമികതക്ക് നിരക്കാത്തതാണ് അത്.
അതുകൊണ്ടുതന്നെ എന്റെ രണ്ട് പെൺമക്കളോട് സൂംബ ഡാൻസ് പങ്കെടുത്താലുള്ള അപകടകങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയും പങ്കെടുക്കരുത് എന്ന് പറയുകയും ചെയ്തിട്ടുണ്ട്.
സൂംബ ഡാൻസിനോട് അനുകൂലിക്കുന്നവർക്ക് അത് ചെയ്യാം, എന്നാൽ അടച്ചേൽപ്പിക്കരുത്. സ്കൂളിൽ തന്നെ കലോത്സവത്തിന്റെ ഭാഗമായി സിനിമാറ്റിക്ക് ഡാൻസ്, ഭരതനാട്യം, ഒപ്പന, കഥകളി, തിരുവാതിര, നാടോടി നൃത്തം തുടങ്ങിയത് പഠിപ്പിക്കപ്പെടുന്നു. അതിൽ താൽപര്യമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. അങ്ങനെ കണ്ടാൽ മതി എന്ന വ്യക്തിപരമായ അഭിപ്രായവും
രേഖപ്പെടുത്തുന്നു.
സൂംബ ഡാൻസിൽ പങ്കെടുക്കണമെന്ന് താൽപര്യമുള്ള കുട്ടികളും രക്ഷിതാക്കളും അത് സ്വീകരിക്കട്ടെ. പങ്കെടുക്കാൻ താൽപര്യമില്ലാത്തവർ മാറിനിൽക്കട്ടെ. എങ്കിലും ഇക്കാര്യത്തിൽ ഒരു സംശയം നിലനിൽക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള അപക്വമായ രീതി ഒരുപക്ഷേ പ്രക്ഷോഭങ്ങളും അതിൽ അടങ്ങിയ അപകടങ്ങളും മനസ്സിലാക്കി സർക്കാർ പിൻവലിച്ചാൽ മുസ്ലിം പ്രീണനം, മുസ്ലിംകളെ വർഗീയവത്ക്കരിക്കണം എന്നൊക്കെ സംഘ്പരിവാറിന് അടിക്കാനുള്ള വടി നൽകലായി മാറുകയും ചെയ്യും. ഇതാണോ സർക്കാറിന്റെ ഉദ്ദേശ്യം. മുൻകാല യൂടേണുകളുടെ ചരിത്രം കാണുമ്പോൾ സംശയം ബലപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.