റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി നടത്തിയ പരിശോധനകളിൽ ഒരാഴ്ചയ്ക്കകം 14,400-ലേറെ നിയമലംഘകർ പിടിയിലായി. 2026 ജൂലൈ 30 മുതൽ ആഗസ്റ്റ് അഞ്ച് വരെയുള്ള കാലയളവിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.
അറസ്റ്റിലായവരിൽ 7,090 പേർ താമസനിയമം (ഇഖാമ) ലംഘിച്ചവരും, 3,932 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 3,418 പേർ തൊഴിൽ നിയമലംഘകരുമാണ്. അനധികൃതമായി അതിർത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,593 പേരെയും സുരക്ഷാ വിഭാഗം പിടികൂടി. ഇവരിൽ 59 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും 40 ശതമാനം പേർ യമനികളുമാണ്.
കൂടാതെ, രാജ്യത്തുനിന്ന് അനധികൃതമായി കടക്കാൻ ശ്രമിച്ച 32 പേരും പിടിയിലായിട്ടുണ്ട്. നിയമലംഘകർക്ക് താമസവും യാത്രാസൗകര്യവും നൽകുകയും ഒത്താശ ചെയ്യുകയും ചെയ്ത 25 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ 2,000-ത്തിലധികം സ്ത്രീകളടക്കം 32,000 വിദേശികളാണ് നിയമനടപടികൾ നേരിടുന്നത്. ഇതിൽ 18,100-ലേറെ പേരെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര ദൗത്യകേന്ദ്രങ്ങളിലേക്ക് അയച്ചു. 6,300 പേർക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയപ്പോൾ, 10,800 നിയമലംഘകരെ ഇതിനകം നാടുകടത്തി.
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായിക്കുകയോ, ഗതാഗത-പാർപ്പിട സൗകര്യങ്ങൾ നൽകുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുന്നതിനൊപ്പം കുറ്റക്കാരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും.
ഇത്തരം നിയമലംഘനങ്ങൾ തടങ്കൽ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരുന്നത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിവരമറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.