നാളെ ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് സൗദി സുപ്രീം കോടതി

റിയാദ്: ഈ വർഷത്തെ ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദിയിലെ സുപ്രീം കോടതി രാജ്യത്തെ മുഴുവൻ വിശ്വാസികളോടും അഭ്യർത്ഥിച്ചു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ദുൽഖഅദ് 30-നും, കോടതിയുടെ മുൻ ഉത്തരവ് പ്രകാരം ദുൽഖഅദ് 29-നുമായ ഞായറാഴ്ച (മേയ് 17) വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ ചന്ദ്രക്കല ദർശിക്കുന്നവർ എത്രയും വേഗം അടുത്തുള്ള കോടതിയെ വിവരമറിയിക്കണമെന്നും അവിടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും അറിയിപ്പിൽ പറയുന്നു. കോടതിയിലെത്താൻ പ്രയാസമുള്ളവർക്ക് അടുത്തുള്ള ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടാവുന്നതാണ്.

മാസപ്പിറവി നിരീക്ഷണത്തിൽ വൈദഗ്ധ്യമുള്ളവർ ഈ ഉദ്യമത്തിൽ സജീവമായി പങ്കുചേരണമെന്ന് കോടതി പ്രത്യേകം താല്പര്യപ്പെട്ടു. ഇതിനായി വിവിധ പ്രവിശ്യകളിൽ രൂപീകരിച്ചിട്ടുള്ള നിരീക്ഷണ സമിതികളിൽ ചേർന്ന് പ്രവർത്തിക്കാനും വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുണ്യപ്രവൃത്തികളിലും ദൈവഭക്തിയിലും അധിഷ്ഠിതമായ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് മുസ്ലീം സമൂഹത്തിന് വലിയ ഉപകാരപ്രദമാകുമെന്നും ഇതിലൂടെ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമെന്നും സുപ്രീം കോടതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - Saudi Supreme Court calls for Dhul Hijjah moon sighting tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.