ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഉന്നതതല യോഗത്തിൽ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽവാസിൽ സംസാരിക്കുന്നു
ന്യൂയോർക്ക്/റിയാദ്: ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സൗദി അറേബ്യ എക്കാലത്തും പ്രഥമ പരിഗണന നൽകുന്നതെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽവാസിൽ വ്യക്തമാക്കി. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന ‘ഊർജ്ജ പരിവർത്തനത്തിനായുള്ള നിർണായക ധാതുക്കൾ’ എന്ന വിഷയത്തിലുള്ള ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർണായക ധാതുക്കളുടെ മൂല്യശൃംഖല ശക്തിപ്പെടുത്തുന്നതിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ദേശീയ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി ഊർജ്ജം, ഖനനം, വ്യവസായം എന്നീ മേഖലകളെ തന്ത്രപ്രധാനമായ തൂണുകളായാണ് രാജ്യം സ്വീകരിച്ചിരിക്കുന്നതെന്ന് ഡോ. അൽവാസിൽ പറഞ്ഞു.
ആഗോള വിപണികളിലേക്ക് സുസ്ഥിരവും തടസ്സമില്ലാത്തതുമായ ഊർജ്ജ വിതരണം ഉറപ്പാക്കുക, സർക്കുലർ കാർബൺ ഇക്കോണമി വികസിപ്പിക്കുക, ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പദ്ധതികളിലൊന്ന് കെട്ടിപ്പടുക്കുക എന്നിവയിലൂടെയാണ് ആഗോള ഊർജ്ജ സുരക്ഷയ്ക്കായി സൗദി മുൻകൈയെടുക്കുന്നത്.
ഓരോ രാജ്യത്തിെൻറയും പ്രാദേശിക സാഹചര്യങ്ങൾ, സ്വാഭാവിക വിഭവങ്ങൾ, വികസന മുൻഗണനകൾ എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാകണം ഊർജ്ജ പരിവർത്തന പാതകൾ രൂപപ്പെടുത്തേണ്ടതെന്ന് ഡോ. അൽവാസിൽ ചൂണ്ടിക്കാട്ടി. ലഭ്യമായ എല്ലാ സാങ്കേതിക പരിഹാരങ്ങളും വ്യത്യസ്ത ഊർജ്ജ സ്രോതസ്സുകളും പ്രയോജനപ്പെടുത്താൻ അനുവദിക്കുന്ന സമഗ്രവും പ്രായോഗികവുമായ ഒരു സമീപനത്തിൽ നിന്നായിരിക്കണം ഈ പരിവർത്തനം ആരംഭിക്കേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്ത് പുതുതായി നടപ്പാക്കിയ ഖനന നിക്ഷേപ നിയമത്തെക്കുറിച്ചും സൗദി പ്രതിനിധി യോഗത്തിൽ വിശദീകരിച്ചു. ഖനന മേഖലയിലെ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി നികുതി നിരക്ക് 45 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറച്ചത് ഇതിെൻറ ഭാഗമാണ്. ഈ പരിഷ്കാരങ്ങളുടെ ഫലമായി, 2023-ലെ ഗ്ലോബൽ റിസ്ക് റിപ്പോർട്ട് പ്രകാരം ഖനന മേഖലയിൽ നിയമപരവും സാമ്പത്തികവുമായ അപകടസാധ്യതകൾ ഏറ്റവും കുറവുള്ള ലോകത്തിലെ മികച്ച 20 രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഇടംനേടിയതായും അദ്ദേഹം വ്യക്തമാക്കി.
‘നിർണായക ലോഹങ്ങളുടെയും ധാതുക്കളുടെയും പ്രാധാന്യം പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യകളിൽ മാത്രം ഒതുക്കരുതെന്നും പകരം, ഹൈഡ്രജൻ ഉത്പാദനം, കാർബൺ ക്യാപ്‌ചർ, അതിെൻറ ഉപയോഗവും സംഭരണവും ഉൾപ്പെടെയുള്ള എല്ലാ ഊർജ്ജ പരിവർത്തന പ്രക്രിയകളെയും പിന്തുണയ്ക്കുന്ന തന്ത്രപ്രധാനമായ വിഭവമായി ഇവയെ കാണണമെന്നും ഡോ. അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞു.
വികസ്വര രാജ്യങ്ങളിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതും നിക്ഷേപങ്ങളും നവീന സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുന്നതും കൂടുതൽ സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ ആഗോള സംവിധാനം കെട്ടിപ്പടുക്കാൻ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ, അന്താരാഷ്ട്ര സംഘടനകൾ, സ്വകാര്യ മേഖല, സിവിൽ സൊസൈറ്റികൾ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ ഉന്നതതല യോഗം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.