റിയാദ്: സൗദി അറേബ്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ ഇവാക്യൂവേഷൻ (എയർ ആംബുലൻസ്) വിഭാഗം 2026-െൻറ ആദ്യ പകുതിയിൽ 1655 രോഗികളെ സുരക്ഷിതമായി വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി മന്ത്രാലയം അറിയിച്ചു. രോഗികൾക്കും പരിക്കേറ്റവർക്കും അത്യാധുനിക രീതിയിലുള്ള അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിെൻറ ഭാഗമായി, 666 ആഭ്യന്തര-അന്തർദേശീയ വിമാന സർവിസുകളിലൂടെയാണ് ഈ സുപ്രധാന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, വിമാന സർവിസുകൾ വഴി മാറ്റിയ രോഗികളിൽ 1579 പേർ രാജ്യത്തിനകത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ് ചികിത്സക്കായി എത്തിയത്. ഇതിന് പുറമെ 76 രോഗികളെയാണ് അന്തർദേശീയ തലത്തിൽ വിമാന സർവിസുകൾ വഴി അടിയന്തര ചികിത്സക്കായി മാറ്റിയത്. രാജ്യത്തെ ആരോഗ്യ രംഗത്തെ അടിയന്തര സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനും അവയവമാറ്റ പ്രോഗ്രാമുകളെ ശക്തമായി പിന്തുണക്കുന്നതിനുമായി ഇതേ കാലയളവിൽ 13 അടിയന്തര അവയവ കൈമാറ്റ ദൗത്യങ്ങളും എയർ ആംബുലൻസ് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ആരോഗ്യ കേന്ദ്രങ്ങൾക്കിടയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയും മറ്റ് പരിക്കേറ്റവരെയും അതിവേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ എയർ ആംബുലൻസ് സേവനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും വിദഗ്ധ മെഡിക്കൽ പരിചരണവും ഉറപ്പാക്കിക്കൊണ്ടാണ് ഈ വായുസേനാ വിഭാഗം തങ്ങളുടെ ദൗത്യം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.