റിയാദ്: രോഗമടക്കം പലതരം പ്രയാസങ്ങൾ അനുഭവിച്ചിരുന്ന 17 പേർക്കാണ് കെ.എം.സി.സി പ്രവർത്തകരുടെ സഹായത്താൽ കഴിഞ്ഞദിവസം നാടണയാനായത്. ഫൈസൽ ആലത്തൂർ, ലത്തീഫ് തച്ചംപൊയിൽ എന്നീ കെ.എം.സി.സി ഭാരവാഹികളുടെ സഹായമാണ് ഇവർക്ക് ലഭിച്ചത്. 11 വർഷമായി ഇൗത്തപ്പഴ കടയിൽ ജീവനക്കാരനായ കോയമ്പത്തൂർ ഉക്കടം സ്വദേശി പാപ്പ റാവുത്തർ മകൻ ഷൗക്കത്തലി മസ്തിഷ്കാഘാതം ബാധിച്ച് കിടപ്പിലായിരുന്നു. ഇയാളെ നാട്ടിലെത്തിക്കാൻ സ്പോൺസറാണ് സഹായം തേടി ഫൈസൽ ആലത്തൂരിനെ ബന്ധപ്പെട്ടത്. ഞായറാഴ്ച പുറപ്പെട്ട തിരുവനന്തപുരം വിമാനത്തിൽ ഷൗക്കത്തലിക്ക് നാട്ടിൽ പോകാനായി.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇയാളെ സ്വീകരിക്കാൻ കണിയാപുരം മുസ്ലിം ലീഗ് സെക്രട്ടറി ഷഹീർ അഹമ്മദ് ആബുലൻസുമായി എത്തിയിരുന്നു. തുടർന്ന് ആംബുലൻസിൽ വാളയാർ ചെക്ക് പോയൻറിൽ എത്തിച്ചു. കുടുംബം അയാളെ ഏറ്റുവാങ്ങി കോയമ്പത്തൂർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ പ്രവീൺ മൂന്ന് മാസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിയാദ് കെ.എം.സി.സി സൈബർ പേജിൽ സഹായം അഭ്യർഥിക്കുകയും യാത്രക്കായുള്ള മുഴുവൻ സഹായവും സൈബർ വിങ് ചെയ്തു നൽകുകയും ചെയ്തു. ഇർഷാദ് കൈകോലിെൻറ നേതൃത്വത്തിൽ വിമാനത്താവളത്തിലെത്തിച്ച് നാട്ടിലേക്ക് യാത്രയാക്കി.
പ്രയാസങ്ങൾക്കൊടുവിൽ അഞ്ച് ഗർഭിണികളും നാടണഞ്ഞു
റിയാദ്: നാട്ടിൽ പോകാൻ ഏറെ പ്രയാസപ്പെട്ട ഗർഭിണികളായ മലയാളി വീട്ടമ്മമാരും നഴ്സുമാരും നാട്ടിലേക്ക് തിരിച്ചു. 1000 കിലോമീറ്റർ അകലെയുള്ള നജ്റാനിൽനിന്നു മൂന്ന് വീട്ടമ്മമാരും രണ്ട് നഴ്സുമാരുമാണ് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ റിയാദിലെത്തി കഴിഞ്ഞദിവസം എയർ ഇന്ത്യയുടെ തിരുവനന്തപുരം വിമാനത്തിൽ പോയത്. കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരാണ് ഇവർക്ക് തുണയായത്. ഇവരുടെ വൈഷമ്യം അറിഞ്ഞ് ഫൈസൽ ഇടപെട്ട് ഇന്ത്യൻ എംബസിയിൽനിന്ന് യാത്രാനുമതിയും എയർ ഇന്ത്യയിൽനിന്ന് വിമാന ടിക്കറ്റും സംഘടിപ്പിച്ച് നജ്റാനിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ നജ്റാനിൽനിന്ന് പുറപ്പെട്ട് രാത്രി ഒമ്പതോടെ റിയാദിലെത്തുകയും ചെയ്ത അഞ്ചു സ്ത്രീകൾക്കും ബത്ഹയിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി താമസ, ഭക്ഷണ സൗകര്യം സൗജന്യമായി ഒരുക്കി നൽകുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് റിയാദിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ അഞ്ചു പേരും ഏറെ സന്തോഷത്തോടെയും ആശ്വാസത്തോടെയും നാടണഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.