ജിദ്ദ: ദുരിതത്തിലായ പ്രവാസികളെ ചൂഷണം ചെയ്ത് ട്രാവല്‍ ഏജന്‍സികളുടെ തട്ടിപ്പ്. സർക്കാറിെൻറ വിമാനസർവിസുകളിൽ പോകാൻ കഴിയാത്തവർക്ക് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തുമെന്നുപറഞ്ഞ് ടിക്കറ്റിെൻറ പണം മുൻകൂട്ടി ആവശ്യപ്പെട്ട് ചില ട്രാവൽ ഏജൻസികൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തുന്നു.
ജിദ്ദയിൽ നിന്നും ശനി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനസർവിസുകൾ ഉണ്ടാവുമെന്നും അധികൃതരുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് മെസേജുകൾ പറയുന്നത്. 2350 മുതല്‍ 2800 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്.
ആവശ്യക്കാർ ഉടനെ തങ്ങളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ട് നമ്പർ സഹിതമാണ് മെസേജുകൾ പ്രചരിപ്പിക്കുന്നത്. പറയപ്പെട്ട തീയതികളിൽ വിമാനം ഓപറേറ്റ് ചെയ്യാൻ പറ്റാതെ വന്നാൽ അടച്ച തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചയക്കുമെന്നും അതിനായി യാത്രക്കാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തങ്ങൾക്കയക്കണം എന്നും ട്രാവൽ ഏജൻസികൾ അയക്കുന്ന സന്ദേശത്തിൽ പറയുന്നുണ്ട്. എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്കായിരിക്കും ടിക്കറ്റ് എടുക്കാനുള്ള അനുമതി എന്നുകൂടി മെസേജിൽ പറയുന്നതിനാൽ ടിക്കറ്റ് തീർന്നുപോയേക്കുമോ എന്നുഭയന്ന് നൂറുകണക്കിനാളുകളാണ് ഈ കെണിയിൽ കുടുങ്ങി പണം അയച്ചു
കൊടുക്കുന്നത്. എന്നാൽ, സൗദിയില്‍നിന്ന് ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അനുമതി ഇതുവരെ ആയിട്ടില്ലെന്നാണ് എംബസി, കോൺസുലേറ്റ് വൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഒരു സ്ഥിരീകരണവുമില്ലാതെ ആളുകളിൽ നിന്നും പണം മുൻകൂർ വാങ്ങുന്നതിന് പിന്നിൽ തട്ടിപ്പുണ്ടെന്ന് സംശയമുണ്ടെന്ന് ജിദ്ദയിലെ സാമൂഹിക പ്രവർത്തകരടക്കം പറയുന്നു. ഒന്നിച്ചു ലഭിക്കുന്ന പണം തിരിമറി നടത്താനുള്ള ആസൂത്രിത ശ്രമത്തിെൻറ ഭാഗമാണിതെന്നാണ് ആക്ഷേപം. എന്നാൽ, ഇങ്ങനെ റിട്ടേൺ വന്ന ടിക്കറ്റുകളുടെ പണം മുഴുവനായും തിരിച്ചുകൊടുക്കാൻ അന്ന് സാധിക്കാതിരുന്നവർ ഇപ്പോൾ കർഫ്യൂ ഇളവുകളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനൊരുങ്ങുമ്പോൾ നേരത്തെ റിട്ടേൺ ചെയ്ത ടിക്കറ്റുകളുടെ പണം മടക്കിക്കൊടുക്കാനുള്ള സ്വരൂപിക്കലായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.
എന്നാൽ, ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അനുമതി അന്തിമ ഘട്ടത്തിലാണെന്നാണ് ട്രാവൽ ഏജൻസികളുടെ വാദം. ഉടൻ സർവിസ് ഉണ്ടാകുമെന്നും വിമാനക്കമ്പനിക്ക് യാത്രക്കാരുടെ ലിസ്റ്റിനോടൊപ്പം മുൻകൂർ നൽകേണ്ടതുള്ളതുകൊണ്ടാണ് പണം വാങ്ങുന്നതെന്നുമാണ് അവർ പറയുന്നത്. വിമാനസർവിസ് നടക്കാതിരുന്നാൽ പണം തിരികെ കിട്ടുമോ, കിട്ടിയാൽ തന്നെ അതിന് എത്രനാൾ കാത്തിരിക്കേണ്ടിവരും തുടങ്ങിയ കാര്യങ്ങളിൽ ഒരു ഉറപ്പുമില്ലാത്തതിനാൽ കെണിയിൽ കുടുങ്ങരുതെന്നാണ് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.