റിയാദ്: ഇന്ത്യൻ എംബസിയിലെ കോൺസുലർ സെക്ഷനിൽ ഉദ്യോഗസ്ഥനായ ടിജി ജേക്കബ് ആൻഡ്രൂസ് 27 വർഷത്തെ സേവനത്തിനൊടുവിൽ വിരമിച്ചു. പത്തനംതിട്ട മല്ലപ്പള്ളി മോടയിൽ കുടുംബാംഗമായ അദ്ദേഹം ഞായറാഴ്ചയാണ് (മേയ് 31) ഒൗദ്യോഗിക കാലാവധി പൂർത്തിയാക്കി ഉദ്യോഗത്തിൽ നിന്ന് പിരിഞ്ഞത്. കോവിഡ് പ്രതിസന്ധിയുണ്ടാകുന്നതിന് തൊട്ട് മുമ്പ് 10 ദിവസത്തെ അവധിക്ക് നാട്ടിൽ പോയ അദ്ദേഹവും കുടുംബവും തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. അതിനിടയിൽ വിരമിക്കൽ തീയതിയുമെത്തി.
ഇനി ഒൗദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടി മാത്രം അന്താരാഷ്ട്ര വിമാനസർവിസ് ആരംഭിച്ചാലുടൻ തിരിച്ചെത്തും. അതോടെ 27 വർഷത്തെ പ്രവാസത്തോട് വിടപറയും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം മുംബൈയിൽ നിന്ന് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് പൂർത്തിയാക്കുകയും 10 വർഷം മുംബൈ, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്യുകയും ചെയ്തു. പ്രമുഖ ഹോട്ടലിൽ ജനറൽ മാനേജർ പദവിയിലിരിക്കെയാണ് 1992ൽ സൗദി അറേബ്യയിലെത്തുന്നത്. സൗദി അരാംകോ പ്രോജക്ടിൽ മൂന്നുമാസത്തോളം കാറ്ററിങ് മാനേജരായി ജോലി ചെയ്തു. 1993 ജൂലൈയിൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലിക്ക് ചേർന്നു.
കോൺസുലാർ സെക്ഷനിലായിരുന്നു ആദ്യ നിയോഗം. പിന്നീട് കമ്യൂണിറ്റി വെൽെഫയർ, കോമേഴ്സ്യൽ സെക്ഷനുകളിലും ജോലി ചെയ്തു. സംസ്ഥാന കൃഷിവകുപ്പിൽ ജോയിൻ ഡയറക്ടറായി വിരമിച്ച പരേതനായ എം.സി. ആൻഡ്രൂസാണ് പിതാവ്. മാതാവ് പരേതയായ ഏലിയാമ്മ ആൻഡ്രൂസ്. റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ സ്പെഷലിസ്റ്റ് സ്റ്റാഫ-് നഴ്സായിരുന്ന മേരി മോടയിൽ ടിജിയാണ് ഭാര്യ. 1985ൽ റിയാദ് സുലൈമാനിയ ചിൽഡ്രൻസ് ആശുപത്രിയിലെ പീഡിയാട്രിക് െഎ.സി.യുവിൽ സ്റ്റാഫ് നഴ്സായി ജോലിക്ക് ചേർന്ന മേരി 35 വർഷത്തെ ആതുരസേവനം അവസാനിപ്പിച്ച് ഭർത്താവിനോടൊപ്പം പ്രവാസത്തോട് വിടപറയും. എറണാകുളത്ത് പരസ്യസ്ഥാപനം നടത്തുന്ന മിറ്റു ടിജി, ബംഗളൂരുവിൽ ആർക്കിടെക്റ്റായ മിലു ടിജി എന്നിവരാണ് മക്കൾ. എം.ബി.എ ബിരുദധാരിയായ റിൻസി മരുമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.