ജിദ്ദ: രാജ്യത്ത് ഞായറാഴ്ച മുതൽ ആഭ്യന്തര വിമാന സർവിസ് പുനരാരംഭിക്കാനിരിക്കെ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി. വീട്ടിൽനിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ പാലിക്കേണ്ട ആരോഗ്യ മുൻകരുതൽ നടപടികൾ ഉൾക്കൊള്ളുന്നതാണ് മാർഗ നിർദേശങ്ങൾ.
യാത്ര സുരക്ഷിതമാകാനും രോഗപ്പകർച്ച തടയാനും വിമാനത്താവളത്തിലും വിമാനത്തിനകത്തും സിവിൽ ഏവിയേഷൻ അതോറിറ്റിയും ആരോഗ്യ വകുപ്പും നിശ്ചയിച്ച മുൻകരുതൽ നടപടികൾ മുഴുവൻ യാത്രക്കാരും പാലിക്കണം.
യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഹാജരാകണം, വിമാനത്താവളത്തിൽ വെച്ച് ശരീരോഷ്മാവ് പരിശോധനക്ക് വിധേയരാകണം, ഹാളിലേക്ക് പ്രവേശിക്കും മുമ്പ് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുമുക്തമാക്കണം, മാസ്ക് ധരിച്ചിരിക്കണം തുടങ്ങിയവ നിർദേശങ്ങളിലുൾപ്പെടും. മാസ്ക് ധരിക്കാത്തവരെ യാത്രയിൽനിന്ന് തടയും. യാത്രയിലുടനീളം മാസ്ക്കും കൈയുറയും ധരിച്ചിരിക്കണം.
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ബുക്കിങ് സമയത്ത് തുറന്നുപറയണം, വിമാനത്തിനകത്ത് ഒരു ലഗേജ് മാത്രമേ അനുവദിക്കൂ, ലഗേജുകൾക്കായുള്ള ഉന്തുവണ്ടികൾ ഇടക്കിടെ അണുമുക്തമാക്കിയിരിക്കണം, രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ താമസിപ്പിക്കാൻ പ്രത്യേക റൂം സംവിധാനങ്ങൾ വേണം, ലഗേജുകൾ ഏറ്റുവാങ്ങുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണം, നിർദേശങ്ങൾ യാത്രക്കാർക്ക് കാണത്തക്കവിധം എഴുതിവെച്ചിരിക്കണം തുടങ്ങിയ നിർദേശങ്ങളും ട്രാവൽ ഗൈഡിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.