ജിദ്ദ: പകർച്ചവ്യാധി മൂലം ജീവഹാനി കുറയ്ക്കുന്നതിന് ധീരവും അടിയന്തിരവുമായ നടപടികൾ കൈകൊള്ളണമെന്ന് സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. വേൾഡ് ഹെൽത്ത് അസംബ്ലിയുടെ 73ാമത് പൊതു അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി ആരോഗ്യ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡിനെ തുടർന്ന് മനുഷ്യരാശിയെ ബാധിക്കുന്ന പ്രശ്നങ്ങളിലുള്ള ഇടപെടലുകൾ ത്വരിതപ്പെടുത്തണം. പകർച്ച വ്യാധി ഇല്ലാതാക്കുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന് വലിയ പ്രധാന്യമുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ സൗദി അറേബ്യ ദേശീയ, അന്തർദേശീയ തലങ്ങളിൽ വളരെ പ്രധാനപ്പെട്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ നടത്തിയ നീക്കങ്ങൾ വലിയ ഫലമുളവാക്കിയിട്ടുണ്ട്. അതിനാൽ വൈകിയാണ് കോവിഡ് സൗദിയിലെത്തിയത്.
പാർശ്വഫലങ്ങൾ ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. മരണസംഖ്യയിലും കുറവുണ്ടായിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളുടെ ഉയർന്ന ശേഷിയുടെ ഫലം കൂടിയാണിതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പകർച്ച വ്യാധിയെ നേരിടുന്നതിൽ അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് രാജ്യം ഫലപ്രദമായ നടപടികൾ കൈകൊണ്ടിട്ടുണ്ട്. എല്ലാം അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. മാർച്ച 26ന് നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിലെ ആഹ്വാനങ്ങൾക്ക് ഉത്തരം നൽകുകയുണ്ടായി. കോവിഡിനെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുള്ളതിന് 500 ദശലക്ഷം ഡോളർ സംഭാവന നൽകി. ആഗോളതലത്തിൽ ആരോഗ്യ സംവിധാനങ്ങളും പരിശീലനങ്ങളും വികസിപ്പിക്കുന്നതിന് 80 ദശലക്ഷം ഡോളർ നീക്കിവെച്ചു.
അതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ പകർച്ചവ്യാധികൾ പൊട്ടിപുറപ്പെടാനുള്ള കാരണങ്ങൾ കണ്ടെത്തി ദീർഘ കാലാടിസ്ഥാനത്തിൽ അവ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്. പകർച്ചവ്യാധിക്കെതിരെ ആരോഗ്യ തയാറെടുപ്പുകൾ വർധിപ്പിക്കുക ലക്ഷ്യമിട്ട് പ്രവർത്തിക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വാക് സിനുകളും മരുന്നുകളും വികസിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന കഴിവുകളും നൈപുണ്യവും വികസിപ്പിക്കുകയും പരിക്ഷണങ്ങൾ നടക്കുകയും ചെയ്യേണ്ടതുണ്ട്. പകർച്ച രോഗത്താലുണ്ടാകുന്ന മനുഷ്യ, സാമ്പത്തിക, സാമൂഹിക തലങ്ങളിലെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് വാക്സിനുകളും മരുന്നുകൾ കണ്ടത്തേണ്ടത് വളരെ പ്രധാനമാണെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.