റിയാദ്: ഒരു മാസം പ്രായമായ കുഞ്ഞിന് എക്സിറ്റ് റീഎൻട്രി വിസയില്ലാത്തതിനാൽ ബുറൈദയിൽ നിന്നെത്തിയ നഴ്സിന് യാത്രാനടപടികൾ ആദ്യം തടസ്സപ്പെട്ടു. ആരോഗ്യമന്ത്രാലയത്തിെൻറ കീഴിൽ ഉനൈസയിലെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കോട്ടയം സ്വദേശിനി സനിലക്കാണ് ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട എയർ ഇന്ത്യ കോഴിക്കോട് വിമാനത്തിൽ യാത്രമുടങ്ങുന്ന ഘട്ടമെത്തിയത്. ഒരു മാസം മുമ്പ് മാത്രം പ്രസവിച്ച അവർ കൈക്കുഞ്ഞുമായി നാട്ടിലേക്ക് പോവുകയായിരുന്നു. ഭർത്താവ് നാട്ടിലാണ്. കുഞ്ഞിന് പാസ്പോർട്ട് എടുത്തെങ്കിലും റീഎൻട്രി വിസയെടുത്തിരുന്നില്ല.
കൈക്കുഞ്ഞായതിനാൽ റിയാദ് എയർപോർട്ടിൽനിന്നുതന്നെ വിസ നടപടികൾ പൂർത്തീകരിക്കും എന്നായിരുന്നത്രെ ആശുപത്രിയധികൃതർ പറഞ്ഞത്. അതു വിശ്വസിച്ച് 450 കിലോമീറ്റർ താണ്ടി റിയാദ് എയർപോർട്ടിലെത്തിയപ്പോഴാണ് കുഞ്ഞിന് വിസയില്ലാതെ യാത്ര നടക്കില്ലെന്ന് മനസ്സിലായത്.
വിഷയമറിഞ്ഞ് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വേങ്ങാട്ടും സിദ്ദീഖ് തുവ്വൂരും ഇടപെട്ടു. എയർ ഇന്ത്യ ഡ്യൂട്ടി മാനേജർ സിറാജും സഹായത്തിനെത്തി. ബുറൈദ കെ.എം.സി.സി ജീവകാരുണ്യ ചെയർമാൻ ഫൈസൽ ആലത്തൂർ ഉടൻ ആശുപത്രിയധികൃതരെ ബന്ധപ്പെട്ട് വിസയടിപ്പിക്കാൻ ശ്രമം നടത്തി.
അതിനുവേണ്ടി ആദ്യം അമ്മയുടെ റീഎൻട്രി വിസ കാൻസൽ ചെയ്യണമായിരുന്നു. അതു ചെയ്ത ശേഷം രണ്ടാമത് അമ്മക്കും കുഞ്ഞിനും പുതിയ റീഎൻട്രി വിസ ഇഷ്യൂ ചെയ്തു. അതോടെ തടസ്സങ്ങൾ മാറി. മുക്കാൽ മണിക്കൂർകൊണ്ടാണ് ഇൗ ഇടപെടലുകളും പ്രശ്നപരിഹാരവുമുണ്ടായത്. എന്നാൽ, അപ്പോഴേക്കും ബോർഡിങ് പൂർത്തിയായി വിമാനം പറക്കേണ്ട സമയമായിരുന്നു. മാനേജർ സിറാജ് ഇടപെട്ട് 15 മിനിറ്റ് കൂടി വിമാനം വൈകിപ്പിച്ചു. ഒടുവിൽ സനിലയും കുഞ്ഞും വിമാനത്തിനുള്ളിലെത്തി, കോഴിക്കോേട്ടക്ക് പറന്നു.
എയർപോർട്ടിൽ ഒറ്റപ്പെട്ട് ലിനു കെ. മാത്യു
റിയാദ്: ചൊവ്വാഴ്ച ഉച്ചക്ക് കോഴിക്കോേട്ടക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്ന് യാത്രക്കാരെല്ലാം ഒഴിഞ്ഞിട്ടും റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിലെ ഡിപ്പാർചർ ടെർമിനലിൽ ഒരാൾ ബാക്കിയായി. ബുറൈദയിൽനിന്നെത്തിയ കോട്ടയം സ്വദേശിനി ലിനു കെ. മാത്യു. ബുറൈദയിലെ സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്സായ അവർക്കുള്ള വിമാനം ബുധനാഴ്ചയാണ്. എന്നാൽ, ചൊവ്വാഴ്ച ൈവകീട്ട് പുറപ്പെടുന്ന വിമാനത്തിലേക്കുള്ള മലേഷ്യൻ നഴ്സുമാരെ റിയാദിലേക്ക് അയച്ചപ്പോൾ പിറ്റേന്ന് പോകേണ്ട ലിനുവിനെ കൂടി ആ വാഹനത്തിൽ കയറ്റിവിടുകയായിരുന്നു ആശുപത്രിയധികൃതർ.
ഒറ്റപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ ടെർമിനലിൽ ഇരുന്ന ലിനുവിനെ കണ്ട് സാമൂഹിക പ്രവർത്തകർ വിവരം അന്വേഷിക്കുകയായിരുന്നു. തനിക്ക് പോകേണ്ടത് കണ്ണൂർ എയർ ഇന്ത്യ വിമാനമാണെന്നും അതു ബുധനാഴ്ച ഉച്ചക്ക് 12.45നേ പുറപ്പെടൂ എന്നും അവർ പറഞ്ഞു. ഒരു ദിവസം ബാക്കിയുണ്ട്. രാത്രി തങ്ങുകയും വേണം. എയർേപാർട്ടിൽ സന്നദ്ധ പ്രവർത്തനത്തിനെത്തിയ കെ.എം.സി.സി വനിതാവിങ് ഭാരവാഹി ജസീല മൂസ തെൻറ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബുധനാഴ്ച കെ.എം.സി.സി പ്രവർത്തകർതന്നെ ലിനുവിനെ വിമാനത്താവളത്തിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.