റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും ഇറ്റാലി യൻ പ്രധാനമന്ത്രി ജ്യുസപ്പേ കോണ്ടേയുമായി സംസാരിച്ചു. ടെലിഫോണിലൂടെ നടത്തിയ സംഭാഷണ ത്തിനിടയിൽ കോവിഡ്-19 പ്രതിരോധിക്കാൻ നടത്തുന്ന ശ്രമങ്ങൾ ചർച്ചചെയ്തു. മഹാമാരിയെ നേരിടാൻ ചൈന നടത്തിയ ശ്രമങ്ങളെയും വിജയത്തെയും സൽമാൻ രാജാവ് പ്രശംസിച്ചു.
പ്രതിസന്ധിയെ നേരിടുന്നതിൽ ചൈനയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ലഭിച്ച അനുഭവങ്ങൾ, പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ ചൈനയുടെ പരിചയങ്ങൾ പ്രയോജപ്പെടുത്തൽ തുടങ്ങിയവ സൽമാൻ രാജാവ് എടുത്തുപറഞ്ഞു. അതേസമയം, ഇരുരാജ്യങ്ങൾക്കിടയിലെ ആഴത്തിലുള്ള ബന്ധങ്ങളെ ചൈനീസ് പ്രസിഡൻറ് പ്രശംസിച്ചു. പ്രതിസന്ധിയുടെ തുടക്കത്തിൽ ചൈനക്ക് നൽകിയ സഹായത്തെയും പ്രശംസിച്ചു. സാധ്യമായ വിധത്തിൽ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കോവിഡ് മഹാമാരിയെ നിർമാർജനം ചെയ്യാൻ വേണ്ട സഹായമുണ്ടാകുമെന്നും ചൈനീസ് പ്രസിഡൻറ് പറഞ്ഞു.
ജി20 രാജ്യങ്ങളുടെ നേതൃപദവി അലങ്കരിക്കുന്ന സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കും വ്യാഴാഴ്ച നടന്ന അസാധാരണ ഉച്ചകോടിയുടെ വിജയത്തിനും ചൈനീസ് പ്രസിഡൻറ് അഭിനന്ദനം അറിയിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിലും ഇരുവരും ജി20 നീക്കങ്ങൾ മഹാമാരിമൂലമുണ്ടായിരിക്കുന്ന ആഗോള പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇറ്റലിയിൽ കോവിഡ് വ്യാപനം വരുത്തിവെച്ച ദുഷ്കര സാഹചര്യത്തെ അതീവ അനുകമ്പയോടെയാണ് നോക്കിക്കാണുന്നതെന്നും ഇൗ അവസ്ഥയെ അതിജീവിക്കാൻ സൗദി ഉറച്ച പിന്തുണ നൽകുമെന്നും രാജാവ് പറഞ്ഞു. ഇറ്റലിയോടും ഇറ്റാലിയൻ ജനതയോടും സൗദി അറേബ്യ പുലർത്തുന്ന സഹാനുഭൂതിയിലും പിന്തുണയിലും പ്രധാന മന്ത്രി നന്ദി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.