ജിദ്ദയിൽ നിർണായക ഉച്ചകോടിക്ക് എത്തിയ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുന്നു

ഇറാൻ ആക്രമണങ്ങൾക്കെതിരെ സൗദിയും ജോർദാനും ഖത്തറും ഒന്നിക്കുന്നു; ജിദ്ദയിൽ നിർണായക ഉച്ചകോടി

ജിദ്ദ: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ, ഇറാെൻറ ഭാഗത്തുനിന്നുള്ള ശത്രുതാപരമായ നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങൾ രംഗത്ത്. ജിദ്ദയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവർ നടത്തിയ സുപ്രധാന കൂടിക്കാഴ്ചയിലാണ് മേഖലയുടെ സുരക്ഷ മുൻനിർത്തിയുള്ള സംയുക്ത പ്രഖ്യാപനം ഉണ്ടായത്.

 ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങൾ മേഖലയുടെ സുസ്ഥിരത തകർക്കുന്ന ‘അപകടകരമായ പ്രകോപനമാണെന്ന്’ നേതാക്കൾ ഒരേസ്വരത്തിൽ വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ സിവിൽ ഇൻസ്റ്റാളേഷനുകളെയും ലക്ഷ്യം വച്ചുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര സമാധാനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കൂടാതെ, ഈ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ആഗോള ഊർജ്ജ വിതരണത്തെയും ബാധിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.

 ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ജോർദാൻ രാജാവിനെയും ഖത്തർ അമീറിനെയും കിരീടാവകാശി നേരിട്ടെത്തി സ്വീകരിച്ചത് ഗൾഫ് മേഖലയുടെ ഐക്യത്തിെൻറ വിളംബരമായി മാറി. ജോർദാൻ വിദേശകാര്യ മന്ത്രിയും സൈനിക തലവന്മാരും ചർച്ചകളിൽ പങ്കാളികളായി.

 

പശ്ചിമേഷ്യയിലെ നിലവിലെ സൈനിക നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും, സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും ഉച്ചകോടിയിൽ തീരുമാനിച്ചു. ഇറാെൻറ ആക്രമണങ്ങൾ മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് ഓർമിപ്പിച്ച നേതാക്കൾ, മിഡിൽ ഈസ്റ്റിലെ സമാധാനവും സ്ഥിരതയും വീണ്ടെടുക്കാൻ സംയുക്ത പരിശ്രമങ്ങൾ തുടരുമെന്ന് ഉറപ്പുനൽകി.

Tags:    
News Summary - Saudi Arabia, Jordan, and Qatar unite against Iranian attacks; crucial summit in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.