റിയാദ്: പിടിച്ചുപറിയും മോഷണവും തൊഴിലാക്കിയ വൻ സാമൂഹിക വിരുദ്ധ സംഘം റിയാദ് പൊലീസിെൻറ പിടയിലായി. രണ്ട് സംഘങ്ങളായി പൊലീസ് വലയിൽ കുടുങ്ങിയ 14 പ്രതികളിൽ അഞ്ചുപേർ സ്വദേശി പൗരന്മാരും എട്ടുപേർ പാകിസ്താനികളും ഒരാൾ നൈജീരിയക്കാരനുമാണ്. റിയാദ് പൊലീസിെൻറ കീഴിലെ പ്രത്യേക കുറ്റന്വേഷണ സംഘമാണ് ഇവരെ പിന്തുടർന്ന് പിടികൂടിയത്.
കവർച്ച സംഭവങ്ങളെ കുറിച്ച് ലഭിച്ച വീഡിയോ ദൃശ്യങ്ങളും വിവിധ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളും പ്രതികളെ കെണ്ടത്താൻ പൊലീസ് ഉപയോഗപ്പെടുത്തി. നഗരത്തിൽ അടുത്തിടെയുണ്ടായ നിരവധി കവർച്ച സംഭവങ്ങളിൽ പങ്കുള്ളവരാണെന്ന് കണ്ടെത്തി. വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ അതിക്രമിച്ചുകയറി തോക്കുചൂണ്ടിയും ആയുധങ്ങൾ കാട്ടിയും ഭീഷണിപ്പെടുത്തിയും ശാരീരിക പീഡനമേൽപിച്ചും പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവർന്ന സംഭവങ്ങളാണ് ഇവർ നടത്തിയതായി കണ്ടെത്തിയത്. പുറമെ വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് അവയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കൽ, വഴിയാത്രക്കാരെ കൊള്ളയടിക്കൽ, സ്ത്രീകളുടെ ബാഗുകൾ തട്ടിപ്പറിക്കൽ, വാഹനങ്ങൾ തട്ടിയെടുക്കൽ തുടങ്ങിയ നിരവധി സംഭവങ്ങളിലും ഇവർ പങ്കാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രധാനമായും തോക്കായിരുന്നു സംഘത്തിെൻറ ആയുധമെന്നും തെരുവിൽ ആളുകളെ തോക്കിൻമുനയിൽ നിറുത്തി കൊള്ളയടിച്ച സംഭവങ്ങളുമുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നഗര പരിധിക്കുള്ളിൽ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി കവർച്ച സംഭവങ്ങൾ സംബന്ധിച്ച് പ്രതികൾ കുറ്റസമ്മതം നടത്തിയതായും പൊലീസ് വക്താവ് പറഞ്ഞു. പ്രതികളിൽ നിന്ന് പിസ്റ്റൾ, കത്തി തുടങ്ങിയ ആയുധങ്ങളും പണം, മൊബൈൽ ഫോൺ, പഴ്സ്, വാച്ച്, പലതരം ആഭരണങ്ങൾ തുടങ്ങിയ മോഷണ വസ്തുക്കളും കണ്ടെടുത്തു. പ്രതികൾക്കെതിരെ അനന്തര നിയമനടപടികൾ സ്വീകരിച്ചുവരുന്നതായും സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പൊലീസ് പ്രതിജ്ഞാബദ്ധരാണെന്നും വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.