റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ, ജോർദാൻ, അസർബൈജാൻ, തുർക്കി എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ അപലപിച്ച് റിയാദിൽ നടന്ന അറബ്-ഇസ്‌ലാമിക വിദേശകാര്യ മന്ത്രിമാരുടെ കൺസൾട്ടേറ്റീവ് മീറ്റിങ്ങിനെ മുസ്ലിം വേൾഡ് ലീഗ് പൂർണമായി പിന്തുണച്ചു.
സൗദി തലസ്ഥാനമായ റിയാദിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി മുസ്ലിം വേൾഡ് ലീഗ് അറിയിച്ചു.
മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുസ്ലിം ഉലമ കൗൺസിൽ ചെയർമാനുമായ ശൈഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ ഇത് സംബന്ധിച്ച് പ്രത്യേക പ്രസ്താവന പുറപ്പെടുവിച്ചു. ജനവാസ മേഖലകൾക്കും സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾക്കും ഡിപ്ലോമാറ്റിക് കേന്ദ്രങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന നഗ്നമായ ആക്രമണങ്ങൾ എല്ലാ മതപരമായ മൂല്യങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിലെ സമാധാനവും സുസ്ഥിരതയും തകർക്കുന്ന ഇറാെൻറ ഇത്തരം ആക്രമണാത്മക നടപടികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി രംഗത്തുവരണമെന്ന് ശൈഖ് അൽ ഈസ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പാസാക്കിയ 2817-ാം നമ്പർ പ്രമേയം നടപ്പാക്കാൻ ഇറാനെ നിർബന്ധിക്കണമെന്നും അയൽരാജ്യങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന നീക്കങ്ങളിൽ നിന്ന് അവരെ തടയണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.