റിയാദ് എയർ ബോയിങ് 787 വിമാനം പരീക്ഷണപ്പറക്കൽ നടത്തിയപ്പോൾ
റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് വേണ്ടിയുള്ള മൂന്നാമത്തെ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കൽ നടന്നു. ബോയിങ് കമ്പനിയുടെ ടെസ്റ്റ് പൈലറ്റുമാരാണ് അമേരിക്കയിലെ സൗത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ബോയിങ് സ്ഥാപനത്തിൽനിന്ന് വിമാനം പറത്തിയത്. നിർമാതാക്കളുടെ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ നടപടിക്രമങ്ങളുടെ ഭാഗമായാണ് യു.എസിനുള്ളിൽ പരീക്ഷണ പറക്കലുകളുടെ സമഗ്ര പരിപാടിക്ക് തുടക്കം കുറിച്ചത്.
പരീക്ഷണങ്ങൾ പൂർത്തിയാക്കി ഔദ്യോഗിക സർട്ടിഫിക്കേഷൻ ലഭിച്ചശേഷം റിയാദ് എയർ പൈലറ്റുമാരും നാവിഗേറ്റർമാരും നടത്തുന്ന പരീക്ഷണ ഘട്ടത്തിലേക്ക് നീങ്ങും. വിമാനം റിയാദ് എയർ കമ്പനിക്ക് ഔദ്യോഗികമായി കൈമാറുന്നതിനുള്ള തയാറെടുപ്പിന്റെ നിർണായക ചുവടുവെപ്പാണിത്. പ്രവർത്തന സന്നദ്ധതയിലേക്കുള്ള പുരോഗതിയെ ഇത് പ്രതിഫലിപ്പിക്കുന്നു. വ്യോമയാന മേഖലയുടെ ഭാവി രൂപപ്പെടുത്താൻ തയാറെടുക്കുമ്പോൾ സുരക്ഷ, പ്രകടനം, പ്രവർത്തന മികവ് എന്നിവയുടെ ഉയർന്ന നിലവാരത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത അടിവരയിടുന്നതാണിതെന്ന് അധികൃതർ പറഞ്ഞു. ബോയിങ് ഫാക്ടറിയിലെ പ്രൊഡക്ഷൻ ലൈനിൽനിന്ന് മൂന്നാമത്തെ 787 ഡ്രീംലൈനർ വിമാനം ഉടനെ പുറത്തിറക്കുമെന്ന് കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.