റിയാദ്: ഫലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങളെ സൗദി അറേബ്യ ശക്തമായി നിരസിക്കുന്നുവെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. റിയാദിലെത്തിയ ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെ സ്വീകരിച്ച ശേഷം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. മാന്യമായി ജീവിക്കാനുള്ള ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കാനും സൗദി എല്ലായ്പ്പോഴും ഫലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുമെന്നും കിരീടാവകാശി പറഞ്ഞു. ഗസ്സയിലെയും അതിന്റെ ചുറ്റുപാടുകളിലെയും സൈനിക മുന്നേറ്റങ്ങളെക്കുറിച്ചും സിവിലിയന്മാരുടെ ജീവിതത്തിനു ഭീഷണിയായിക്കൊണ്ടിരിക്കുന്ന മോശമായ സാഹചര്യത്തെക്കുറിച്ചും മേഖലയുടെ സുരക്ഷയും സ്ഥിരതയും കിരീടാവകാശി ചർച്ച ചെയ്തു. രാജ്യാന്തര, പ്രാദേശിക പാർട്ടികളുമായി ആശയവിനിമയം നടത്താൻ സൗദി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായും കിരീടാവകാശി ചർച്ചനടത്തി. റിയാദിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച്കൾ.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ചർച്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണ മേഖലകളും ചർച്ച ചെയ്തു. പൊതുവായ താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ സാഹചര്യങ്ങളിലെ സംഭവവികാസങ്ങൾക്ക് ഗസ്സയിലേയും അതിന്റെ ചുറ്റുപാടുകളിലെയും സംഭവവികാസങ്ങളും സൈനിക പ്രവർത്തനങ്ങൾ നിർത്താനും സുരക്ഷയും മാനുഷിക പ്രത്യാഘാതങ്ങളും നേരിടാനും നടത്തിയ ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.