യാംബു: സൗദി അറേബ്യയുടെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ചിലയിടങ്ങളിൽ ആലിപ്പഴവീഴ്ചക്കും സാധ്യതയുണ്ട്.
താഴ്ന്ന ചില പ്രദേശങ്ങളിൽ വെള്ളമൊഴുക്കിന് സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ സജീവമായ കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി. റിയാദ്, അൽ ഖസീം, ഹാഇൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും കിഴക്കൻ മേഖലയുടെ വടക്കൻ ഭാഗങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നും കാലാവസ്ഥാകേന്ദ്രം പ്രവചിച്ചു.
അൽ ജൗഫ്, തബൂക്ക് മേഖലകളുടെ ചില ഭാഗങ്ങൾക്ക് പുറമേ മഴ പെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ഉയർന്ന ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ചെങ്കടൽ തീരത്തിന്റെ വടക്കൻ ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. ചെങ്കടൽ തിരമാലകൾ അര മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരാം. കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.