ജിദ്ദ: ഖത്തറിലെ പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഇരയായവർക്ക് ഐക്യദാർഢ്യവും അനുശോചനവും രേഖപ്പെടുത്തി സൗദി അറേബ്യ. ദോഹയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കുള്ള റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ദ്രവീകൃത പ്രകൃതിവാതക പ്ലാൻറിലാണ് അപകടമുണ്ടായത്. ദുരന്തത്തിൽ ഖത്തർ സർക്കാരിനും ജനങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പം തങ്ങളുണ്ടാകുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.
ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരണപ്പെടുകയും 66 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ദരുണാപകടത്തിൽ സൗദി അറേബ്യ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയ വാർത്താക്കുറിപ്പിൽ അറിയിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, സ്ഫോടനത്തെ തുടർന്ന് കാണാതായ 18 പേരും സുരക്ഷിതരായി തിരിച്ചെത്താനും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാനും പ്രാർത്ഥിക്കുന്നതായി മന്ത്രാലയം സന്ദേശത്തിൽ വ്യക്തമാക്കി.
ഖത്തർ സമയം ഞായറാഴ്ച രാത്രി 10.45 ഓടെയായിരുന്നു റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിയിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. പ്ലാൻറിെൻറ പ്രവർത്തനത്തിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
എന്നാൽ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ യാതൊരുവിധ വാതകച്ചോർച്ചയും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിലേക്ക് നയിച്ച യഥാർത്ഥ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് നിലവിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
‘ഖത്തർ എനർജി’യുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ ബർസാൻ പ്ലാൻറിൽ നിന്നാണ് ഖത്തർ ആഭ്യന്തര വിപണിയിലേക്കുള്ള പ്രധാന ഗ്യാസ് വിതരണം നടക്കുന്നത്. പ്രതിദിനം ഏകദേശം 1.4 ബില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടി ഗ്യാസ് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.