ദോഹ: ആണവ സുരക്ഷ, റേഡിയേഷൻ പ്രതിരോധം എന്നീ മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനായി ഖത്തറും സൗദി അറേബ്യയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ അബ്ദുൽഅസീസ് ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ മഹ്മൂദും, സൗദി അറേബ്യയുടെ ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി കമ്മീഷൻ സി.ഇ.ഒ ഡോ. ഖാലിദ് ബിൻ അബ്ദുൽഅസീസ് അൽ ഈസയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഇതിനിടെ, ഖത്തർ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ സുബൈഇ, ഡോ. ഖാലിദ് ബിൻ അബ്ദുൽഅസീസ് അൽ ഈസയുടെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. ആണവ സുരക്ഷ, വികിരണ സംരക്ഷണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഇരു രാജ്യങ്ങളിലെയും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായാണ് ധാരണാപത്രം നടപ്പാക്കുക. ആണവ സുരക്ഷ, വികിരണ സുരക്ഷ, വികിരണ നിരീക്ഷണം, അതിർത്തി കടന്നുള്ള ആണവ അടിയന്തര സാഹചര്യങ്ങൾ നേരിടൽ, റേഡിയോളജിക്കൽ ലബോറട്ടറികളിലെ പരിശോധനകളും വിശകലനങ്ങളും കൂടുതൽ കാര്യക്ഷമമാക്കൽ, റേഡിയോ ആക്ടീവ് സാമഗ്രികളുടെ സുരക്ഷിതമായ ഗതാഗതം, ശാസ്ത്രീയ ഗവേഷണങ്ങൾ എന്നിവയാണ് സഹകരണത്തിന്റെ പ്രധാന മേഖലകൾ.
ഇരു രാജ്യങ്ങളും തമ്മിൽ സാങ്കേതിക അറിവുകളും വൈദഗ്ധ്യവും പങ്കുവെക്കാൻ ഈ കരാറിലൂടെ ലക്ഷ്യമിടുന്നു. ശാസ്ത്രീയ പഠനങ്ങൾ, വൈദഗ്ധ്യം എന്നിവയുടെ കൈമാറ്റം, സെമിനാറുകൾ, പരിശീലന ശിൽപശാലകൾ സംഘടിപ്പിക്കൽ എന്നിവയും സഹകരണത്തിന്റെ മേഖലകളിൽ ഉൾപ്പെടുന്നു. കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധർ ശാസ്ത്രീയ -സാങ്കേതിക സന്ദർശനങ്ങളും പരിശീലന പരിപാടികളും നടത്തും. പദ്ധതികളുടെ പുരോഗതി വിലയിരുത്താനും പുതിയ പദ്ധതികൾക്ക് രൂപം നൽകാനുമായി ഒരു സംയുക്ത വർക്കിങ് ഗ്രൂപ്പും സംയുക്ത സമിതിയും രൂപവത്കരിക്കുമെന്നും അധികൃതർ അറിയിച്ചു.
സമധാനപരമായ ആവശ്യങ്ങൾക്കായി ന്യൂക്ലിയർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സാങ്കേതിക മികവ് മെച്ചപ്പെടുത്താനും ധാരണാപത്രം സഹായിക്കുമെന്ന് ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അണ്ടർസെക്രട്ടറി എൻജിനീയർ അബ്ദുൽഅസീസ് ബിൻ അഹമ്മദ് അൽ മഹ്മൂദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.