ജിദ്ദ: ഇൗദുൽ ഫിത്റിനെ വരവേൽക്കാൻ ജിദ്ദയിലും ഒരുക്കം സജീവമായി. ജിദ്ദ മുനിസിപ്പാലിറ്റിക്കു കീഴിലാണ് ഒരുക്കം പുരോഗമിക്കുന്നത്. മൈതാനങ്ങളും കവാടങ്ങളും പ്രധാന റോഡുകളും വർണാഭമായ ലൈറ്റുകളാൽ അലങ്കരിക്കുക, കമാനങ്ങളും സ്ക്രീനുകളും സ്ഥാപിക്കുക തുടങ്ങിയ ജോലികൾ ആരംഭിച്ചിട്ടുണ്ട്.
സന്ദർശകർ കൂടുതലായെത്തുന്ന പാർക്കുകൾ, പൊതുഗാർഡനുകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ച് ആളുകളെ സ്വീകരിക്കാനുള്ള നടപടികൾ പൂർത്തിയായിവരുകയാണ്.
മുനിസിപ്പാലിറ്റിയുടെ ഇൗദ് പരിപാടികൾ മൂന്നു ദിവസം തുടരുമെന്ന് കമ്യൂണിറ്റി സേവന മേധാവി മാജിദ് ബിൻ ഉമർ അൽസലമി പറഞ്ഞു. നൗറസ് സ്ക്വയറിൽ ത്രീഡി സിസ്പ്ലേയും മക്ക റോഡ്, കിഴക്ക് മദീന റോഡ്, പടിഞ്ഞാറ് മദീന റോഡ്, ജമൽ റൗണ്ട് എബൗട്ട്, ഖനാദീൽ സ്ക്വയർ, നൗറസ് സ്ക്വയർ, ഗ്ലോബ് സ്ക്വയർ എന്നിവിടങ്ങൾ ലൈറ്റ് ഷോകളുണ്ടാകും. വിവിധ ഭാഗങ്ങളിലെ വൈദ്യുതി തൂണുകൾ വർണാഭമായ ലൈറ്റുകളാൽ അലങ്കരിക്കും.
കോർണിഷിലുടനീളം പെരുന്നാൾ അവധി ആഘോഷിക്കാനെത്തുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും. ആരോഗ്യ മുൻകരുതൽ നടപടികളിൽ നിരീക്ഷണം കടുപ്പിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ജിദ്ദ: ഇൗദ് ദിവസങ്ങളിലെ ഒത്തുചേരലുകളിൽ പരമാവധി 20 ആളുകളേ പാടുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് ഇക്കാര്യം പറഞ്ഞത്.
പെരുന്നാൾ നമസ്കാരത്തിനു പോകുന്നവർ മുൻകരുതൽ നടപടികൾ പാലിക്കണം. നമസ്കാര വിരിപ്പുകൾ കൂടെ കരുതണം, ഹസ്തദാനം നടത്താതിരിക്കാൻ ശ്രദ്ധിക്കണം. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. കുടുംബ സംഗമങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ ആളുകളുടെ എണ്ണം കുറക്കണം.
20 ആളുകളിൽ കവിയരുത്. ഒത്തുചേരലുകളും കൂടിക്കാഴ്ചകളും നന്നായി വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കണമെന്നും വക്താവ് പറഞ്ഞു. മുൻകരുതൽ നടപടി ലംഘകരെ പിടികൂടാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടാകും. ചിലരുടെ അശ്രദ്ധ സമൂഹത്തെ അപകടത്തിലാക്കുമെന്നും വക്താവ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.