ജുബൈൽ: നവോദയ ജുബൈൽ വായനശാലയുടെ ആറാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'പലമ' സംവാദ പരിപാടി ചിന്തകനും സാമൂഹിക വിമർശകനുമായ മൈത്രേയൻ ഉദ്ഘാടനം ചെയ്തു. അന്യഗോത്രങ്ങളോട് മനുഷ്യർക്കുള്ള വെറുപ്പും ഭയവും ജന്മസഹജമാണെന്നും അത് സാഹചര്യങ്ങളും ആയുധങ്ങളും ലഭിക്കുന്നതോടെ സംഘർഷത്തിലേക്ക് വഴുതിവീഴുമെന്നും മൈത്രേയൻ അഭിപ്രായപ്പെട്ടു. ഏകപക്ഷീയ കുറ്റപ്പെടുത്തലുകൾ ഈ യാഥാർഥ്യത്തെ മനസ്സിലാക്കാതെ ഉപരിപ്ലമായ ചർച്ചകൾക്കേ ഉപകരിക്കൂ. മനുഷ്യരുടെ അടിസ്ഥാനസ്വഭാവത്തെ മനസ്സിലാക്കി അവരുടെ ചിന്താമണ്ഡലത്തെ നിരന്തരം ആധുനീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ ഇന്ന് അതിർത്തികൾ നേർത്ത ഇടങ്ങളാക്കി മാറ്റിയത് അനുകരണീയമായ മാതൃകയാണ്. ഇന്ത്യയുടെ ശോഭനമായ ഭാവിക്ക്, വർഗീയ ധ്രുവീകരണം വഴി അധികാരം പിടിച്ചെടുക്കാം എന്ന രാഷ്ട്രീയ പാർട്ടികളുടെ ധാരണയെ ചെറുത്തുതോൽപിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂഹ് പാപ്പിനിശ്ശേരി, അസീസ്, നജീബ്, എ.കെ. ബഷീർ, ഉമേഷ് കളരിക്കൽ, രശ്മി ചന്ദ്രൻ, ലക്ഷ്മണൻ കടമ്പത്ത്, ഷാഹിദ ഷാനവാസ്, സലാം, ഫൈസൽ എന്നിവർ പങ്കെടുത്തു. അഫ്ഗാനിസ്താനിൽ അടക്കം നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചർച്ച ചെയ്തു. രാഗേഷ് ചാനയിൽ സ്വാഗതവും രഞ്ജിത്ത് നന്ദിയും പറഞ്ഞു. മുകുന്ദ് ചുള്ളിയിൽ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.