അൽഖോബാർ: രാജ്യത്തുടനീളം നടത്തിയ മയക്കുമരുന്നുവേട്ടയിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും വൻതോതിൽ ലഹരിസാധനങ്ങൾ പിടികൂടുകയും ചെയ്തു. അസീർ മേഖലയിലെ സാറാത് ഉബൈദ ഗവർണറേറ്റിലെ സുരക്ഷ പട്രോളിങ് സംഘം 103 കിലോ ഖാത്ത് പിടികൂടി. ജീസാനിലെ അൽ-അർദ ഗവർണറേറ്റിലെ ബോർഡർ ഗാർഡ് പട്രോളിങ് വിഭാഗം 80 കിലോ ലഹരിമരുന്ന് കണ്ടെത്തി. ജീസാനിൽ നടത്തിയ പ്രത്യേക ഓപറേഷനിൽ 58 കിലോ ഖാത്ത് അധികൃതർ പിടിച്ചെടുത്തു.
അതേസമയം, 7500 ആംഫെറ്റമിൻ ഗുളികകൾ, 10,000 മയക്കുമരുന്ന് ഗുളികകൾ, ഹഷീഷ് എന്നിവ വിൽക്കാൻ ശ്രമിച്ചതിന് ഒരു പാകിസ്താൻ പൗരനെയും നാലു പൗരന്മാരെയും റിയാദ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതികളുടെ കൈവശമുണ്ടായിരുന്ന തോക്കുകളും വെടിക്കോപ്പുകളും അധികൃതർ കണ്ടുകെട്ടി. അൽ-ബാഹ മേഖലയിലെ അതിർത്തിസുരക്ഷാ സംവിധാനം ലംഘിച്ച് ഹഷീഷ് കടത്താൻ ശ്രമിച്ച ഇത്യോപ്യൻ പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
രാജ്യത്തിന്റെ ഔട്ട്ലെറ്റുകളിലൂടെയും ഇറക്കുമതിയിലും കയറ്റുമതിയിലും നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കടത്താനുള്ള ഏതൊരു ശ്രമത്തെയും നേരിടുമെന്നും കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സംശയാസ്പദമായ കള്ളക്കടത്തോ മറ്റു നിയമലംഘനങ്ങളോ ശ്രദ്ധയിൽപെട്ടാൽ 1910@zatca.gov.sa എന്ന ഇ-മെയിൽ വഴിയോ രാജ്യത്തിനകത്തുനിന്ന് 1910 എന്ന നമ്പറിലോ വിദേശത്തുനിന്ന് +966114208417 എന്ന നമ്പറിലോ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.