മക്ക: ഹജ്ജ് പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകരുടെ യാത്ര സുഗമവും സംഘടിതവുമാക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നത് വിമാനത്താവളങ്ങളിലെ യാത്രാ നടപടിക്രമങ്ങൾ എളുപ്പമാക്കാനും തിരക്ക് ഒഴിവാക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തീർഥാടകർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തന്നെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. യാത്രാ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി വിമാനം പുറപ്പെടുന്നതിന് കൃത്യം നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. കൂടാതെ, കസ്റ്റംസ് പരിശോധനകളിലും ഡിപ്പാർച്ചർ ഗേറ്റുകളിലും നൽകിയിട്ടുള്ള നിർദേശങ്ങൾ പൂർണമായും പാലിക്കണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിമാനത്താവളത്തിനുള്ളിലെ സുഗമമായ നീക്കങ്ങൾക്കും ലഗേജുകൾ ഒരിടത്തും ശ്രദ്ധിക്കാതെ ഉപേക്ഷിക്കരുതെന്നും മന്ത്രാലയത്തിെൻറ നിർദേശത്തിൽ പറയുന്നു.
അതേസമയം, തീർഥാടകരുടെ മടക്കയാത്ര പ്രമാണിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷെൻറ കീഴിൽ വിമാനത്താവളങ്ങളിലും ഓപറേറ്റിങ് കമ്പനികളിലുമുള്ള മുഴുസമയ മേൽനോട്ട-നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. ഇതിനായി ഗുണനിലവാരം, നിയന്ത്രണം, പരിശോധന എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ പ്രത്യേക സംഘങ്ങളെയും സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം, വിമാനത്താവളങ്ങളും വിമാനക്കമ്പനികളും മറ്റ് സേവനദാതാക്കളും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളും മികച്ച ഗുണനിലവാരവും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.