റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണമായ സാഹചര്യങ്ങളും പ്രാദേശിക വെല്ലുവിളികളും മുൻനിർത്തി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വിവിധ അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനി, ജോർഡാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി, ഈജിപ്ഷ്യൻ വിദേശകാര്യ-പ്രവാസി കാര്യ മന്ത്രി ബദർ അബ്ദുൽ ആത്തി എന്നിവരുമായാണ് അദ്ദേഹം പ്രത്യേകമായി ആശയവിനിമയം നടത്തിയത്.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിലയിരുത്തിയ മന്ത്രിമാർ, നിലവിലുള്ള സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതിനെക്കുറിച്ച് വിശദമായി സംസാരിച്ചു. ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ഏകോപനവും കൂടിയാലോചനകളും ശക്തമാക്കേണ്ടതിന്റെ ആവശ്യകത ചർച്ചകളിൽ ഊന്നിപ്പറഞ്ഞു.
പ്രാദേശികമായ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള സംയുക്ത നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം, രാജ്യങ്ങളുടെ പരസ്പര താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഒരുമിച്ച് മുന്നോട്ടുപോകാനും ചർച്ചയിൽ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.