ജിദ്ദ: ലോകകപ്പ് ഫുട്ബാൾ ആവേശം ഒട്ടും ചോരാതെ കായിക പ്രേമികൾക്ക് പുത്തൻ ദൃശ്യവിരുന്നൊരുക്കി ഒരു മാസത്തിലേറെയായി ജിദ്ദയിൽ നടന്നുവന്ന ‘ലൈവ് ദ വേൾഡ് കപ്പ്’ ആവേശോജ്ജ്വലമായി സമാപിച്ചു. നൂതനവും സംയോജിതവുമായ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഈ ഫാൻ സോൺ ഇവന്റിലേക്ക് ഒരു ലക്ഷത്തിലധികം സന്ദർശകരാണ് ഒഴുകിയെത്തിയത്.
ലോകകപ്പ് മത്സരങ്ങൾ വലിയ സ്ക്രീനിൽ തത്സമയം കാണുന്നതിനൊപ്പം എല്ലാ വിഭാഗം ജനങ്ങൾക്കും ആസ്വദിക്കാൻ സാധിക്കുന്ന വൈവിധ്യമാർന്ന വിനോദ, ഇൻററാക്ടീവ് പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ജിദ്ദയിലെ ഏറ്റവും വലിയ ഈ ഫാൻ സോണിൽ ആകെ ഒമ്പത് വ്യത്യസ്ത മേഖലകളാണ് കാണികൾക്കായി സജ്ജീകരിച്ചിരുന്നത്. ലോകകപ്പ് ഫുട്ബാളിെൻറ ആവേശം ഒട്ടും ചോരാതെ കളികൾ തത്സമയം വീക്ഷിക്കുന്നതിനൊപ്പം കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന തരത്തിലായിരുന്നു ഇതിെൻറ പ്രവർത്തനവും രൂപകൽപ്പനയും.
വൻ സ്ക്രീനുകളിൽ മത്സരങ്ങൾ കാണാനുള്ള സൗകര്യങ്ങൾക്ക് പുറമെ, യുവതലമുറയെ ആകർഷിക്കുന്ന ഇ-സ്‌പോർട്‌സ് ടൂർണമെന്റുകളും മത്സരങ്ങളും, ലോകകപ്പ് അന്തരീക്ഷം വിളിച്ചോതുന്ന സവിശേഷമായ ഫോട്ടോ, ഫിലിമിംഗ് ലൊക്കേഷനുകളും ഇവന്റിെൻറ പ്രധാന ആകർഷണങ്ങളായിരുന്നു. മത്സരങ്ങളുടെ ഇടവേള സമയങ്ങളിൽ സന്ദർശകർക്കായി തുടർച്ചയായ വിനോദ പരിപാടികൾ അവതരിപ്പിച്ചതും ശ്രദ്ധേയമായി.
കൂടാതെ വിവിധ വ്യാപാര സ്ഥാപനങ്ങൾ, പ്രമുഖ റെസ്റ്റോറന്റുകൾ, സ്പോൺസർമാർക്കായി നീക്കിവെച്ച പ്രത്യേക ഇടങ്ങൾ എന്നിവയും ഈ ആഘോഷത്തിന് മാറ്റുകൂട്ടി. ഇവൻറിലുടനീളം പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സന്ദർശകർക്ക് തികച്ചും വേറിട്ടതും സന്തോഷകരവുമായ അനുഭവം സമ്മാനിക്കാനും സംഘാടകർക്ക് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.