റിയാദ്: സൗദി അറേബ്യയിലെ സംഘടനകൾക്കും വ്യക്തികൾക്കും മീഡിയവൺ പ്രഖ്യാപിച്ച ബ്രേവ്ഹാർട്ട് പുരസ്കാരങ്ങളുടെ വിതരണം ആരംഭിച്ചു. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രോട്ടോകോൾ പാലിച്ചാണ് അവാർഡുകൾ കൈമാറുന്നത്. വിതരണോദ്ഘാടനം ദമ്മാമിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. സിദ്ദീഖ് അഹമ്മദ് നിർവഹിച്ചു. കോവിഡ് കാലത്തെ പ്രവർത്തനങ്ങളെ ധീരമായി നേരിട്ടവർക്കായി മീഡിയവൺ പ്രഖ്യാപിച്ചതായിരുന്നു ബ്രേവ്ഹാർട്ട് പുരസ്കാരങ്ങൾ. സൗദിയിൽ പ്രവർത്തിക്കുന്ന 18 സംഘടനകളും 33 വ്യക്തികളുമാണ് കോവിഡ്കാല സേവനത്തിനുള്ള അവാർഡിന് അർഹരായത്.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, സാദിഖ് അലി ശിഹാബ് തങ്ങൾ, പി.ടി. കുഞ്ഞുമുഹമ്മദ്, ബെന്യാമിൻ എന്നിവർ ചേർന്നാണ് പുരസ്കാരങ്ങളുടെ പ്രഖ്യാപനം നടത്തിയത്. എഴുന്നൂറോളം എൻട്രികളിൽ നിന്നായിരുന്നു വിധിനിർണയം. ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ വെച്ചാണ് വിതരണം നടക്കുന്നത്. ദമ്മാമിൽ നടന്ന ആദ്യ അവാർഡുകളുടെ വിതരണോദ്ഘാടനമാണ് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. സിദ്ദീഖ് അഹമ്മദ് നിർവഹിച്ചത്. സൗദിയുടെ വിവിധ ഭാഗങ്ങളിലായുള്ള അവാർഡ് വിതരണം പൗരപ്രമുഖരും ബിസിനസ് പ്രമുഖരും ചേർന്നാണ് പൂർത്തിയാക്കുന്നത്.
സൗദിയിലെ കോവിഡ് കാലത്ത് നടത്തിയ മികച്ച പ്രവർത്തനത്തിന് സൗദിയിലെ വിവിധ സംഘടനകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരങ്ങളുടെ വിതരണവും ആരംഭിച്ചു. സൗദിയിലെ വിവിധ സെൻട്രൽ കമ്മിറ്റികളുടെ സേവനം കണക്കിലെടുത്ത് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിക്ക് മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം കൈമാറി. ദമ്മാം, ജിദ്ദ, റിയാദ്, അബഹ എന്നിങ്ങനെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഒ.ഐ.സി.സി നടത്തിയ കോവിഡ് കാല സേവനത്തിനാണ് ബ്രേവ്ഹാർട്ട് പുരസ്കാരം. രാജ്യത്തുടനീളമുള്ള സെൻട്രൽ കമ്മിറ്റികളുടെ മുഴുവൻ സേവനവും കണക്കിലെടുത്താണ് പുരസ്കാരത്തിന് പരിഗണിച്ചത്. ദമ്മാമിൽ വെച്ചു നടന്ന ചടങ്ങിൽ നാഷനൽ കമ്മിറ്റിക്ക് പുരസ്കാരം കൈമാറി.
സംഘടനയുടെ വിവിധ നേതാക്കൾ അവാർഡും ഫലകവും ഏറ്റുവാങ്ങാനെത്തി. കോവിഡ് കാലത്ത് ഭക്ഷ്യ വിതരണം, ആശുപത്രി, സേവനം, ചാർട്ടേഡ് വിമാനങ്ങൾ, ദുരിതത്തിലായവരെ ഏറ്റെടുക്കൽ എന്നിങ്ങനെ വ്യത്യസ്തമായിരുന്നു വിവിധ സെൻട്രൽ കമ്മിറ്റികളുടെ കീഴിൽ നടന്ന സേവനം.
കോവിഡ് കാലത്തെ സമഗ്ര സേവനത്തിന് സൗദിയിലെ കെ.എം.സി.സി സെൻട്രൽ കമ്മിറ്റികൾക്ക് പ്രഖ്യാപിച്ച മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരവും കൈമാറി. 38 സെൻട്രൽ കമ്മിറ്റികളുടെ സേവനം കണക്കിലെടുത്ത് പ്രഖ്യാപിച്ച പുരസ്കാരം തലസ്ഥാനമായ റിയാദിൽ വെച്ചാണ് വിതരണം ചെയ്തത്. അവാർഡ് സാധാരണക്കാരായ പ്രവർത്തകർക്ക് സമർപ്പിക്കുന്നതായി നേതാക്കൾ പറഞ്ഞു. കോവിഡ് കാലത്ത് സമഗ്ര സേവനമാണ് കെ.എം.സി.സി സൗദിയിൽ നടത്തിയത്. കീഴ്ഘടകങ്ങൾ മുതൽ സെൻട്രൽ കമ്മിറ്റികൾ വരെ ഒരുപോലെ പ്രവർത്തിച്ചു. കോടികളുടെ സഹായ വിതരണം ഇക്കാലയളവിലുണ്ടായി. ഭക്ഷ്യവിതരണം മുതൽ മെഡിക്കൽ സേവനങ്ങൾ വരെ നീണ്ടുനിന്ന പ്രവർത്തനം. കെ.എം.സി.സിയുടെ വിവിധ സെൻട്രൽ കമ്മിറ്റികളുടേയും വ്യക്തികളുടേയും പേരിൽ നൂറിനടുത്ത് നോമിനേഷനുകളാണ് എത്തിയത്. എല്ലാം കണക്കിലെടുത്താണ് പുരസ്കാരം.
റിയാദിൽ നടന്ന ചടങ്ങിൽ ബ്രൈറ്റ് ലേണിങ് ആപ് പ്രതിനിധികളായ സുഹാസ്, സി.പി. മുഹമ്മദ് റിയാദ്, എൻ.കെ. ഷമീം എന്നിവർ പുരസ്കാരം കൈമാറി. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫയും ഇതര സെൻട്രൽ കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ടും ഒന്നിച്ച് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പുരസ്കാരം സാധാരണക്കാരായ കെ.എം.സി.സിയുടെ ഓരോ പ്രവർത്തകർക്കും സമർപ്പിക്കുന്നതായി സി.പി. മുസ്തഫ പറഞ്ഞു. കെ.എം.സി.സിയുടെ വിവിധ നേതാക്കളും സാമൂഹിക പ്രവർത്തകരും ചടങ്ങിലെത്തി. മീഡിയവൺ അഡ്മിൻ മാനേജർ സലീം മാഹി, എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ താജുദ്ദീൻ ഓമശ്ശേരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സൗദിയിലെ കോവിഡ്കാല സേവനത്തിന് ദമ്മാമിലെ സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിനും സാമൂഹിക പ്രവർത്തകരായ ദമ്പതികളായ മഞ്ജുവും മണിക്കുട്ടനും ആദ്യ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കോവിഡിെൻറ അസാധാരണ സാഹചര്യത്തിൽ നടത്തിയ സാമൂഹിക പ്രവർത്തനം കണക്കിലെടുത്താണ് നാസ് വക്കത്തിന് പുരസ്കാരം.
പ്രവാസികളുടെയടക്കം മരണങ്ങളുടെ സാഹചര്യത്തിൽ രേഖകൾ ശരിയാക്കുന്നതു മുതലുള്ള എല്ലാ ജോലികൾക്കും ഇദ്ദേഹം ചുക്കാൻ പിടിച്ചു. ഡോ. സിദ്ദീഖ് അഹമ്മദ് പുരസ്കാരവും ഫലകവും കൈമാറി. കോവിഡ് കാലത്ത് വീട്ടുജോലിക്കാരുടെ സംരക്ഷണം ഏറ്റെടുത്ത ദമ്പതികളാണ് മഞ്ജുവും മണിക്കുട്ടനും. ഇരുവർക്കും ഒന്നിച്ച് പുരസ്കാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.