ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഉച്ചകോടിയിൽ മാധ്യമപങ്കാളിയാവാനുള്ള ഉടമ്പടി കൈമാറ്റചടങ്ങിൽനിന്ന്
റിയാദ്: സൗദി കിരീടാവകാശിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് (എഫ്.ഐ.ഐ) ഉച്ചകോടിയിൽ ഏഷ്യയിൽ നിന്നുള്ള മാധ്യമ പങ്കാളിയായി മീഡിയവണിനെ തെരഞ്ഞെടുത്തു. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മീഡിയവൺ മിഡിലീസ്റ്റ് ഡയറക്ടറും ഫൗണ്ടേഷൻ ഡയറക്ടറും സഹകരണ കരാർ കൈമാറി. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് ഉച്ചകോടിയിൽ അതിഥിയായി സംസാരിക്കും.
ഈ മാസം 25, 26, 27 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ടാണ് മീഡിയവണിനെ ക്ഷണിച്ചത്. മീഡിലീസ്റ്റിലുടനീളം വേരുള്ള മീഡിയവണിന്റെ ജനകീയതയാണ് ഏഷ്യയിൽനിന്നുള്ള മീഡിയ പാർട്ണറാകാൻ കാരണമായതും. ഇതിന്റെ ഭാഗമായി എഫ്.ഐ.ഐയുടെ വിവിധ സെഷനുകളിൽ മീഡീയവൺ നേരിട്ട് പങ്കാളിയാകും. ഡിജിറ്റൽ സിറ്റിയിലെ എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സഹകരണ കരാർ എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് സി.ഒ.ഒ റകാൻ തരബ്സോനിയും മീഡിയവൺ മിഡിലീസ്റ്റ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലനും കൈമാറി.
ലോകത്തിലെ വിവിധ ചിന്തകരും നോബൽ സമ്മാന ജേതാക്കളും നിക്ഷേപകരും രാഷ്ട്രത്തലവന്മാരുമെത്തുന്ന സമ്മേളന വേദിയിൽ മീഡിയവണിനായി പ്രത്യേക പവലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കും. കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാധ്യമ വിഭാഗം മേധാവി റീം അൽ-സഊദ്, പാർട്ണർഷിപ്പ് ഡയറക്ടർ ഫ്ലോറൻസ് ഡുബോയിസ്, മീഡിയവൺ സൗദി ഓപറേഷൻസ് ഡയറക്ടർ സലീം മാഹി, മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന എന്നിവരും ഓപ്പറേഷൻ വിഭാഗം മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
സൗദിയിലേക്ക് ആഗോള കമ്പനികളെ എത്തിക്കാനും വിവിധ ചർച്ചകൾ സംഘടിപ്പിക്കുവാനും ലക്ഷ്യമിട്ട് 2017ൽ തുടങ്ങിയതാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്. എല്ലാ വർഷവും സൗദി കിരീടാവകാശി നേരിട്ട് പങ്കെടുക്കുന്ന സൗദിയിലെ ഏറ്റവും വലിയ സമ്മേളനം. എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതോടെ വിവിധ വിഷയങ്ങളിലൂന്നിയാണ് ഓരോ വർഷവും സമ്മേളനം നടക്കാറുള്ളത്.
ആഗോള നിക്ഷേപ കരാറുകളും സഹായ പ്രഖ്യാപനങ്ങളും ചർച്ചകളും സംഗമിക്കുന്ന വേദിയിൽ സമ്മേളനം നേരിട്ട് റിപ്പോർട്ട് ചെയ്തിരുന്ന ഏക ഇന്ത്യൻ ചാനലും മീഡിയവണായിരുന്നു. സമഗ്രമായ കവറേജാണ് സൗദി കിരീടാവകാശിയുടെ മേൽനോട്ടത്തിലുള്ള സുപ്രധാന സംഗമത്തിൽ മീഡിയവണിനെ മാധ്യമ പങ്കാളിയാക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.