ജിദ്ദ: മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന ജുമുഅ നമസ്കാരത്തിൽ സ്വദേശികളും വിദേശികളുമായ ആയിരങ്ങൾ പെങ്കടുത്തു. കർശനമായ ആരോഗ്യ സുരക്ഷ മുൻകരുതലുകൾക്കിടയിലാണ് മസ്ജിദുന്നബവിയിൽ ജുമുഅ നമസ്കാരം നടന്നത്. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി മസ്ജിദുന്നബവി അടച്ചിട്ട വേളയിൽ പരിമിതമായ ആളുകളുമായി ജുമുഅ നമസ്കാരം തുടർന്നിരുന്നു. എന്നാൽ, പൊതുജനങ്ങൾക്ക് ഹറമിലേക്ക് പ്രവേശനാനുമതി നൽകിയ ശേഷമുള്ള ആദ്യ ജുമുഅയാണ് നടന്നത്. വേണ്ട മുൻകരുതൽ നടപടികൾ മസ്ജിദുന്നബവി കാര്യാലയം പൂർത്തിയാക്കിയിരുന്നു.
മാസ്ക് ധരിച്ചവരെ മാത്രമേ ഹറമിനകത്തേക്ക് കടത്തിവിട്ടിരുന്നുള്ളൂ. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം കവാടങ്ങൾ നിശ്ചയിച്ചിരുന്നു. കവാടങ്ങളിൽ തെൽമൽ കാമറകൾ ഒരുക്കിയിരുന്നു. സംസം ബോട്ടിലുകൾ, നമസ്കാരവിരിപ്പുകൾ എന്നിവ എടുത്തുമാറ്റിയിരുന്നു. റൗദയുടെ ഭാഗത്തേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. സമൂഹ അകലം പാലിച്ച് സ്വഫുകൾ ശരിയാക്കുന്നതിനും ഹറമിലേക്കും തിരിച്ചും ആളുകളുടെ പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കുന്നതിനും ആരോഗ്യ മുൻകരുതൽ സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും ഹറം ജീവനക്കാർക്ക് പുറമെ വിദ്യാർഥികളും സന്നദ്ധ പ്രവർത്തകരും ആരോഗ്യ, റെഡ്ക്രസൻറ് ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും രംഗത്തുണ്ടായിരുന്നു.
ജുമുഅ പ്രസംഗത്തിനും നമസ്കാരത്തിനും ഡോ. അബ്ദുൽ മുഹ്സിൻ ബിൻ മുഹമ്മദ് അൽഖാസിം നേതൃത്വം നൽകി. പരീക്ഷണങ്ങൾ അല്ലാഹുവിങ്കൽനിന്നാണെന്നും അത് മനുഷ്യരെ കൂടുതൽ നിഷ്കളങ്കരും ക്ഷമാശീലരുമാക്കുന്നതിനാണെന്നും മസ്ജിദുന്നബവി ഇമാം പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറാമിലെ ജുമുഅക്ക് ഡോ. ഫൈസൽ ബിൻ ജമീൽ ഗസ്സാവി നേതൃത്വം. കോവിഡ് മുൻകരുതൽ ഭാഗമായി പൊതുജനങ്ങൾക്ക് ഹറമിനകത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് തുടരുന്നതിനാൽ ഹറം ജീവനക്കാരും ജോലിക്കാരും സുരക്ഷ ഉദ്യോഗസ്ഥരും അനിവാര്യമായും ഉണ്ടാവേണ്ടവരും മാത്രമാണ് ജുമുഅ നമസ്കാരത്തിൽ പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.