മലപ്പുറം സ്വദേശിനിക്ക് ബെൽജിയം യൂനിവേഴ്‌സിറ്റിയിൽ നിന്ന് രണ്ടു കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്പ്

ജുബൈൽ: ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർത്ഥിനി മലപ്പുറം കോൽമണ്ണ സ്വദേശിനി ഷഹ്‌മ സുബൈറിന് യൂറോപ്യൻ യൂനിയന്റെ കീഴിലുള്ള പ്രശസ്ത മേരി-ക്യൂറി ഡോക്ടറൽ നെറ്റ്‌വർക്ക് സ്കോളർഷിപ് ലഭിച്ചു. രണ്ട് കോടി രൂപയോളം മൂല്യമുള്ള ഈ സ്കോളർഷിപ് ബെൽജിയത്തിലെ യൂനിവേഴ്‌സിറ്റി ഓഫ് ലിയേജിൽ ആർട്ടിഫിഷ്യൽ മോളികുലാർ മെഷിൻസ് വിഭാഗത്തിൽ ഡോക്ടറൽ ഗവേഷണ പഠനത്തിനാണ് ലഭിച്ചത്.

യൂറോപ്യൻ യൂനിയന്റെ ഹൊറിസോൺ യൂറോപ്പ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന മോണാലിസാ മേരി-ക്യൂറി ഡോക്ടറൽ നെറ്റ്‌വർക്ക്, യൂറോപ്പിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും ചേർന്ന് നടത്തുന്ന ഗവേഷണ പദ്ധതികളിൽ ഒന്നാണ്. ആധുനിക ചികിത്സാരംഗത്തും മെറ്റീരിയൽ ഡിസൈനിങ്ങിലും ഊർജ്ജ പരിവർത്തന രംഗത്തുമൊക്കെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന മോളികുലാർ മെഷിൻസ് ഏറെ സാധ്യകളുള്ള വിഭാഗമാണ്. നാല് വർഷം നീളുന്ന പഠനകാലയളവിൽ പ്രതിമാസം 4,000 യൂറോ ഗ്രാന്റ് ലഭിക്കും.

പത്താം ക്ലാസ്സ് വരെ ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ പഠിച്ച ഷഹ്‌മ, തൃശൂരിലെ ദേവമാതാ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനവും പിന്നീട് തിരുവനന്തപുരം ഐ.ഐ.എസ്.ഇ.ആർ ൽ നിന്ന് ഫിസിക്സിൽ ഇരട്ട ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. പഠനത്തിന് പുറമേ കായികമടക്കം ഇതര മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഷഹ്‌മ. 2022 മുതൽ 2024 വരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐ.ഐ.എസ്.ഇ.ആർ) ആദ്യ വർഷ വിദ്യാർത്ഥികളുടെ മെന്റർ ആയിരുന്നു. 2022-23 കാലയളവിൽ നടന്ന ഇന്റർ ഐ.ഐ.എസ്.ഇ.ആർ സ്പോർട്സ് മീറ്റിൽ ബ്രോൺസ് മെഡൽ നേടിയ ഫുട്ബാളിൽ വൈസ് ക്യാപ്റ്റനും, ഖോ-ഖോ ടീം ക്യാപ്റ്റനും ആയിരുന്നു. വോളിബാളിലും അത്ലറ്റിക്‌സിലും പങ്കെടുത്തിട്ടുണ്ട്.

2020-24 കാലയളവിൽ ഐ.ഐ.എസ്.ഇ.ആർ കൾച്ചറൽ ഫെസ്റ്റിൽ ഇവന്റ് മാനേജ്‌മെന്റ് ടീമിനെ നയിച്ച ഷഹ്‌മ ക്ക് 'കൾച്ചറൽ ഹാൾ ഓഫ് ഫെയിം' അവാർഡും ലഭിച്ചിരുന്നു. 2019-21 കാലയളവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 'ഉന്നത് ഭാരത് അഭിയാൻ' പ്രോഗ്രാമിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് കോച്ചിങ് ക്ലാസുകൾ നൽ‌കുകയും, ആദിവാസി മേഖലകളിൽ മെഡിക്കൽ ക്യാമ്പുകളിൽ സന്നദ്ധ സേവനമനുഷ്ഠിക്കുകയും ചെയ്തു.

ഷഹ്‌മയുടെ ഭർത്താവ് അനീസ് കീടക്കാട്ട് പുത്തൻപീടികയിൽ അമേരിക്കയിലെ റോചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയാണ്. ഭർത്താവിനൊപ്പം അമേരിക്കയിലുള്ള ഷഹ്‌മ സെപ്റ്റംബർ അവസാനം പഠനത്തിനായി ബെൽജിയയിലേക്ക് പോകും. ഇലക്ട്രിക്കൽ എഞ്ചിനീയർ ആയ പിതാവ് സുബൈർ നടുത്തൊടി മണ്ണിൽ ജുബൈലിൽ സിമന്റ് പ്ലാന്റിൽ പ്രൊജക്റ്റ് മാനേജർ ആയി ജോലിചെയ്യുന്നു. ശരീഫ കുന്നുമ്മൽ മങ്ങോട്ട് ആണ് മാതാവ്. സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഷസ്‌ലി സുബൈർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഷയാൻ സുബൈർ എന്നിവർ സഹോദരങ്ങളാണ്.

Tags:    
News Summary - Malappuram native gets Rs 2 crore research scholarship from Belgium University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.