കുച്ചിപ്പുടി വിദ്യാർത്ഥിനികളും ഗുരു അനുദീപും
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ പ്രവർത്തിക്കുന്ന പ്രശസ്ത നൃത്തവിദ്യാലയമായ ‘ക്ഷേത്ര സ്പേസ് ഫോർ ഡാൻസി’ലെ പ്രഥമ കുച്ചിപ്പുടി ബാച്ച് വിദ്യാർഥിനികളുടെ നൃത്ത അരങ്ങേറ്റം ആഗസ്റ്റ് നാലിന് നടക്കും. പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും കലയെ നെഞ്ചിലേറ്റിയ നാല് കൊച്ചുമിടുക്കികളാണ് അന്ന് രാത്രി 9.50ന് ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ ചുവടുവെക്കുന്നത്.
ലൈവ് പക്കമേളത്തിെൻറ അകമ്പടിയോടെയാണ് ഈ കലാസപര്യയുടെ അരങ്ങേറ്റം നടക്കുകയെന്ന പ്രത്യേകതയുമുണ്ട്. രണ്ടര വർഷം മുമ്പ് ഒരു വിജയദശമി നാളിലാണ് ക്ഷേത്ര സ്പേസ് ഫോർ ഡാൻസ് ജുബൈലിൽ പ്രവർത്തനം ആരംഭിക്കുന്നത്. ശ്രേയ ശ്രീകുമാറായിരുന്നു ഈ ബാച്ചിലെ ആദ്യ വിദ്യാർഥിനി. പിന്നീട് ധേയ നിധീഷ്, സൗപർണിക അനിൽ, അമേയ സന്തോഷ് എന്നിവരും ഈ കലായാത്രയിൽ പങ്കുചേർന്നു.
ഗുരു അനുദീപ് ദിനേശാണ് നൃത്താധ്യാപകൻ. കുട്ടികളുടെ പഠനത്തിരക്കുകൾക്കിടയിലും നൃത്തപരിശീലനം മുടങ്ങാതിരിക്കാൻ പ്രത്യേക പരിശീലന ക്ലാസുകളും ക്രമീകരിച്ചിരുന്നു. നിലവിൽ ജുബൈൽ, ദമ്മാം, ഖോബാർ എന്നിവിടങ്ങളിലായി ക്ഷേത്ര സ്പേസ് ഫോർ ഡാൻസിന് ശാഖകളുണ്ട്. ജുബൈലിലും ദമ്മാമിലും ഗുരു അനുദീപ് ദിനേശും ഖോബാറിൽ അഞ്ജുന ഫെബിനുമാണ് നൃത്തക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഹംകൊ അറേബ്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡോക്യുമെൻറ് കൺട്രോളറായി ജോലി ചെയ്യുന്ന അനുദീപ്, ഔദ്യോഗിക തിരക്കുകൾക്കിടയിലാണ് നൃത്തപരിശീലനത്തിനായി സമയം കണ്ടെത്തുന്നത്.
അരങ്ങേറ്റം കുറിക്കുന്നത് ജുബൈൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രേയ ശ്രീകുമാർ ,ഒമ്പതാം ക്ലാസ് വിദ്യാർഥിനി ധേയ നിധീഷ്, ഏഴാം ക്ലാസ് വിദ്യാർഥിനിയും ഗായികയുമായ സൗപർണിക അനിൽ, ഏഴാം ക്ലാസ് വിദ്യാർഥിനിയായ അമേയ സന്തോഷ് എന്നിവരാണ്. നാട്ടിൽ നൃത്തം അഭ്യസിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന അതേ അനുഭവവും അന്തരീക്ഷവും പ്രവാസികളായ തെൻറ വിദ്യാർഥികൾക്കും ലഭ്യമാക്കണമെന്ന ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഗുരു അനുദീപ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. കേരളത്തിലെ പരമ്പരാഗത വേഷവിധാനത്തിലും ചമയത്തിലുമായിരിക്കും കുട്ടികൾ വേദിയിലെത്തുക. ഭക്തിയും കലയും സംഗമിക്കുന്ന ഈ ധന്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലും കാത്തിരിപ്പിലുമാണ് ജുബൈലിലെ കലാസ്നേഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.