ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവൻഷനിൽ അഹമ്മദ് പാളയാട്ട് സംസാരിക്കുന്നു
ജിദ്ദ: കേരളത്തിലെ കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിലെ സ്വജനപക്ഷപാതവും കുത്തഴിഞ്ഞ ഭരണസംവിധാനങ്ങളും അവസാനിപ്പിക്കാൻ യു.ഡി.എഫ് മുന്നണിയെ അധികാരത്തിലെത്തിക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്ന് ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവൻഷൻ ആഹ്വാനം ചെയ്തു. ഷറഫിയയിൽ സംഘടിപ്പിച്ച കൺവൻഷൻ സൗദി നാഷനൽ കെ.എം.സി.സി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് റിയാസ് താത്തോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധികാരം നിലനിർത്താൻ വേണ്ടി ഒരേസമയം ഭൂരിപക്ഷ, ന്യൂനപക്ഷ പ്രീണന രാഷ്ട്രീയമാണ് സി.പി.എമ്മും ഇടതുമുന്നണിയും പരീക്ഷിക്കുന്നതെന്നും, ഈ കപട രാഷ്ട്രീയ മുഖം മതസൗഹാർദ്ദം ആഗ്രഹിക്കുന്ന കേരള ജനത തള്ളിക്കളയുമെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു.
തകർന്നു കിടക്കുന്ന ആരോഗ്യമേഖലയെ കെട്ടിപ്പടുക്കുന്നതിനും, പിൻവാതിൽ നിയമനങ്ങളിലൂടെ പി.എസ്.സി സംവിധാനം തകർത്ത് യുവാക്കളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കിയ നടപടി തിരുത്തുന്നതിനും, ലഹരിമുക്ത കേരളം യാഥാർത്ഥ്യമാക്കുന്നതിനും യു.ഡി.എഫ് തിരിച്ചുവരേണ്ടത് അനിവാര്യമാണെന്ന് നേതാക്കൾ പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി. അബ്ദുൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഷാഫി പുത്തൂർ, സൈദലവി (കുട്ടിമോൻ), അബ്ദുൽ വഹാബ്, ഷബീർ അലി, സാലിഹ് പൊയിൽതൊടി, ബഷീർ കീഴില്ലത്ത്, നിസാർ മടവൂർ, ബഷീർ വീര്യമ്പ്രം, റഫീഖ് ചാലിക്കര, കെ. തഹദീർ എന്നിവരും വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് താരീഖ് അൻവർ, ഫൈസൽ മണലൊടി, സലാം അപ്പാടൻകണ്ടി, മുനീർ പേരാമ്പ്ര, റഷീദ് മാസ്റ്റർ, മുഹ്സിൻ നാദാപുരം, ശിഹാബ് മാവൂർ, ഷമീർ എലത്തൂർ, നസീർ വടകര എന്നിവരും ചടങ്ങിൽ സംസാരിച്ചു. സലിം കൊടുവള്ളിയുടെ ഖിറാഅത്തോടു കൂടി ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും ട്രഷറർ ഒ.പി. അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.