അൽ അഹ്സ: ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും, ഇന്ത്യ മുന്നണിയും ചരിത്രവിജയം നേടുമെന്ന് ഒ.ഐ.സി.സി ദമ്മാം റീജിയനൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ.സലീം പറഞ്ഞു. അൽ അഹ്സയിൽ യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കഥകൾ മെനഞ്ഞുണ്ടാക്കി ജനങ്ങളിൽ പരസ്പര സ്പർദ്ദ വളർത്തി രാജ്യത്തെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് സംഘ് പരിവാർ ശക്തികളെന്നും, നരേന്ദ്ര മോദി അമിതു്ഷാ കൂട്ട് കെട്ടിന്റെ കുത്സിത ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള അവസാനത്തെ അവസരമാണിത്. നരേന്ദ്ര മോദിക്ക് ഓശാന പാടുന്ന നിലപാടാണ് കേരള മുഖ്യൻ പിണറായി വിജയൻ്റെതെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിക്കെതിരെ അദ്ദേഹം നടത്തിയ തരം താണ പ്രസ്താവനയെന്നും സലീം പറഞ്ഞു. കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ട്രഷറർ അഷ്റഫ് ഗസാൽ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ രാജ്യമായി നിലനിൽക്കണമെങ്കിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യാ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്ന് അഷ്റഫ് ഗസാൽ സദസ്സിനെ ഉദ്ബോധിപ്പിച്ചു.
ഇന്ത്യയിൽ ഏതൊരു പൗരനും തൻ്റെ വിശ്വാസ പ്രമാണമനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങൾ ഉറപ്പ് നല്കുന്ന ലോകത്തിലെ ഏറ്റവും മഹത്തരമായ ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളെയും, സ്വാതന്ത്ര്യത്തെയും ധ്വംസിക്കുന്ന തരത്തിൽ ഫാസിസ്റ്റ് ഭരണകൂടം മുന്നോട്ട് പോവുമ്പോൾ അതിനെതിരെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണ്ടി വരുമെന്നു് കൺവെൻഷൻ വിലയിരുത്തി. ഹുഫൂഫ് കബായൻ റിസോർട്ടിൽ പ്രവർത്തകരുടെ ആവേശം നിറഞ്ഞ റാലിക്ക് ശേഷം നടന്ന കൺവെൻഷനിൽ അല്‍ഹസ യു. ഡി. എഫ് ചെയർമാൻ പ്രസാദ് കരുനാഗപ്പള്ളി അധ്യക്ഷനായിരുന്നു. അർശദ് ദേശമംഗലം, അഹമ്മദ് കബീർ, ഉമർ കോട്ടയിൽ,ഷമീർ പനങ്ങാടൻ, സുൽഫി കുന്ദമംഗലം, ഷിജോമോൻ വർഗ്ഗീസ്, അബ്ദുൽ കരീം പാറമ്മൽ എന്നിവർ സംസാരിച്ചു. നാസർ പാറക്കടവ് സ്വാഗതവും നവാസ് കൊല്ലം നന്ദിയും പറഞ്ഞു. ഗഫൂർ വറ്റല്ലൂർ, അഫ്സൽ തിരൂർകാട്, സി പി എ നാസർ, ഷാനി ഓമശ്ശേരി, ലിജു വർഗ്ഗീസ്, ഷിബു മുസ്തഫ, എം ബി ഷാജു,സലീം പോത്തംകോട്, അക്ബർ ഖാൻ ,സക്കീർ ഹുസൈൻ പെരിന്തൽമണ്ണ,സിജോ രാമപുരം, മുജീബ് അങ്ങാടിപ്പുറം, ഷമീർ പാറക്കൽ, ജസ്ന മാളിയേക്കൽ, നാസർ വേങ്ങര,നവാസ് അൽ നജ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.