ജിദ്ദ: കോവിഡിനെ തുടർന്ന് രാജ്യത്ത് അടച്ചിട്ട പള്ളികളിൽ രണ്ടര മാസത്തെ ഇടവേളക്കുശേഷം ആദ്യ ജുമുഅ നമസ്കാരം നടന്നു. മതകാര്യവകുപ്പ് നിശ്ചയിച്ച കർശന ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിച്ചാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ പള്ളികളിൽ ജുമുഅ നമസ്കാരം നടന്നത്. നമസ്കരിക്കാനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങൾ പള്ളി കവാടങ്ങളിലും അകത്തും പ്രദർശിപ്പിച്ചിരുന്നു. നമസ്കാരത്തിന് അണിചേർന്നവർക്കിടയിൽ പാലിക്കേണ്ട അകലം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ജുമുഅക്ക് കൂടുതലാളുകൾ എത്തുമെന്നതിനാൽ വേണ്ട ശുചീകരണ, അണുമുക്തമാക്കൽ ജോലികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. തിരക്കൊഴിവാക്കാൻ സ്ഥിരമായ പള്ളികൾക്കു പുറമെ പുതിയതായി 4,000ത്തോളം പള്ളികളിൽ കൂടി ജുമുഅക്ക് മതകാര്യ വകുപ്പ് അനുമതി നൽകിയിരുന്നു. വീടുകളിൽനിന്ന് അംഗശുചീകരണം നടത്തിയും മാസ്ക് ധരിച്ചും നമസ്കാര വിരിപ്പ് കൂടെ കരുതിയുമാണ് സ്വദേശികളും വിദേശികളുമായവർ ജുമുഅക്കെത്തിയത്.
കുട്ടികൾക്ക് പള്ളിക്ക കത്തേക്ക് പ്രവേശനം നൽകിയിരുന്നില്ല. സമൂഹ അകലം പാലിച്ചായിരുന്നു നമസ്കാരം. ചില പള്ളികളിൽ ശരീരോഷ്മാവ് പരിശോധിച്ചാണ് ആളുകളെ അകത്തേക്ക് കടത്തിവിട്ടത്. കവാടങ്ങളിൽ കൈകൾ അണുമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും അതിെൻറ ജോലിക്കായി ആളുകളെ പ്രത്യേകം നിയോഗിക്കുകയും ചെയ്തിരുന്നു. ആദ്യ ബാങ്കിെൻറ 20 മിനിറ്റ് മുമ്പാണ് പള്ളികൾ തുറന്നത്. 15 മിനിറ്റുകൾക്കുള്ളിൽ ജുമുഅ പ്രസംഗവും നമസ്കാരവും നടന്നു. മതകാര്യ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ജുമുഅ പ്രസംഗത്തിൽ ആരോഗ്യ മുൻകരുതലുകളെക്കുറിച്ചാണ് ഇമാമുകൾ പ്രധാനമായും വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്. ആരോഗ്യ മുൻകരുതൽ പാലിക്കൽ ജനങ്ങളുടെ മതപരമായ ബാധ്യതയാണെന്നും അതിനെതിരെ അലംഭാവം കാണിക്കൽ അല്ലാഹു അനുസരിക്കാൻ കൽപിച്ച ഭരണാധികാരികളുടെ നിർദേശങ്ങളോടുള്ള ധിക്കാരമാണെന്നും ഇമാമുകൾ പറഞ്ഞു.
മഹാമാരിയെ തടുക്കാനും ജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും ഭരണകൂടം സ്വീകരിച്ചുവരുന്ന മുൻകരുതൽ നടപടികൾ ഇമാമുകൾ പ്രത്യേകം എടുത്തു പറഞ്ഞു. മുൻകരുതൽ വളരെ നേരത്തേ കൈക്കൊണ്ടതിനാൽ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ അതു സഹായിച്ചിട്ടുണ്ട്.
ധാരാളം ചെലവേറിയതാണ് ഗവൺമെൻറ് നടത്തുന്ന ശ്രമങ്ങളെന്ന് മനസ്സിലാക്കണം. ഇത്രയും വലിയ സേവനങ്ങളെല്ലാം ഒരുക്കിയത് എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് വേണ്ടിയാണെന്നും ഇമാമുകൾ പറഞ്ഞു. മഹാമാരിയിൽനിന്നുള്ള രക്ഷക്കായി പ്രാർഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.