ജിദ്ദ: സൗദിയിൽ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന ആഭ്യന്തര മന്ത്രാലയം കർശനമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 13,709 പേരെയാണ് സുരക്ഷ വിഭാഗം പിടികൂടിയത്. ഇവരിൽ 7,118 പേർ പിടിക്കപ്പെട്ടത് താമസരേഖ നിയമം ലംഘിച്ചതിനാണ്. അതിർത്തി സുരക്ഷ സംവിധാനം ലംഘിച്ച 5,015 പേരെയും തൊഴിൽ വ്യവസ്ഥ ലംഘിച്ച 1,576 പേരെയും പിടികൂടിയിട്ടുണ്ട്. അതിർത്തിയിലൂടെ അനധികൃതമായി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ എണ്ണം 365 ആണ്. ഇവരിൽ 53 ശതമാനം പേർ ഇത്യോപ്യക്കാരും 45 ശതമാനം പേർ യമനികളും രണ്ടു ശതമാനം മറ്റു രാജ്യക്കാരുമാണ്.
അനധികൃതമായി സൗദിയിൽനിന്നും അതിർത്തി വഴി മറ്റു രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 75 പേരും പിടിയിലായിട്ടുണ്ട്. താമസ, തൊഴിൽ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിക്കുന്നവരെ സഹായിച്ചതിനും അവർക്ക് അഭയം നൽകിയതിനും യാത്രാസൗകര്യം ചെയ്തുകൊടുത്തതിനുമായി ഏഴ് പേർ പിടിയിലായിട്ടുണ്ട്. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 94,175 ലെത്തി. ഇവരിൽ 84,532 പേർ പുരുഷന്മാരും 9,643 പേർ സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 83,226 പേരെ അവരുടെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്ര കാര്യാലയ ഓഫിസുകളിലേക്ക് റഫർ ചെയ്തു. 7,177 പേരെ ഇതിനോടകം നാടുകടത്തുകയും 2,087 നിയമലംഘകർക്കുള്ള യാത്രാ റിസർവേഷൻ പൂർത്തിയാക്കിയിട്ടുമുണ്ട്.
അതിർത്തി സുരക്ഷ സംവിധാനം ലംഘിക്കുന്നവർക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ അവർക്കുള്ള യാത്രാസൗകര്യം ഒരുക്കുകയോ അഭയം നൽകുകയോ ചെയ്യുന്നവർ കടുത്ത ശിക്ഷയ്ക്ക് വിധേയരാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും സ്വത്തുക്കൾ കണ്ടുകെട്ടലും ഉണ്ടാവും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ് പ്രവിശ്യകളിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യയിൽ നിന്നുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ചറിയിക്കണമെന്ന് രാജ്യത്തെ സ്വദേശികളോടും വിദേശികളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.