ജിദ്ദ: റിക്കാർഡിങ്, എഡിറ്റിങ്, വീഡിയോഗ്രഫി, മിക്സിങ്, സൗണ്ട് എൻജിനീയറിങ് മുതൽ ലൈറ്റ് ആൻഡ് സൗണ്ട് ഒാപറേഷൻ, ഇവൻ റ് മാനേജ്മെൻറ് വരെ എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന പ്രവാസി സാംസ്കാരിക രംഗത്തെ സകലകലാവല്ലഭനാണ് ലാല ു എന്നറിയപ്പെടുന്ന മുസ്തഫ കുന്നുംപുറം. ജിദ്ദ ശറഫിയ്യയിലെ തെൻറ കൊച്ചു മുറിയിൽ സജ്ജീകരിച്ച ലാലു സ്റ്റുഡിയോ ഇന്ന് വിവിധ കലാവൈഭവങ്ങൾ കൂടിച്ചേരുന്ന ഇടമാണ്. ജിദ്ദയിലെത്തുന്ന കലാകാരന്മാർ ഇവിടം സന്ദർശിക്കുകയും റിക്കാർഡിങ് നടത്തുകയും ചെയ്തിട്ടുണ്ട്. ഒട്ടനവധി മലയാള വീഡിയോ ആൽബങ്ങളും റീമിക്സ് ഗാനങ്ങളും മുസ്തഫയുടെ സംവിധാനത്തിൽ ഇറങ്ങി ‘ലാലു സൗണ്ട്സ്’ എന്ന അദ്ദേഹത്തിെൻറ യൂട്യൂബ് പേജിൽ വൈറലായിട്ടുണ്ട്. ഗായകൻ കൂടിയായ മുസ്തഫ കാൽനൂറ്റാണ്ട് മുമ്പ് 1993 നവംബർ 20-നാണ് പ്രവാസിയായി ജിദ്ദയിൽ എത്തിയത്. കർട്ടൻ കടയിൽ ടൈലറായാണ് തുടക്കം.13 വർഷം കടയിൽ ജോലി ചെയ്തു. ഇതിനിടയിലായിരുന്നു എഡിറ്റിങ് പഠിക്കാൻ സമയം കണ്ടെത്തിയത്. ശ്രീലങ്കക്കാരനായ ഒരു എഡിറ്റർക്ക് ഫീസ് നൽകിയാണ് അന്ന് പ്രചാരത്തിലുണ്ടായിരുന്ന ‘പിനാക്കിൾ’ എന്ന ഫോട്ടോ എഡിറ്റിങ് സോഫ്റ്റുവെയർ പഠിച്ചത്. പിന്നീട് വീഡിയോ എഡിറ്റിങ്ങും പഠിച്ചു. സ്വന്തമായി കാമറകൾ വാങ്ങി ഫോട്ടോ, -വീഡിയോഗ്രഫിയും പഠിച്ചാണ് ശബ്്ദ വെളിച്ച മേഖലയിലേക്കും ഇവൻറ് മാനേജ്മെൻറ് നടത്തിപ്പിലേക്കും കടന്നത്.
2000-ൽ ജിദ്ദ കലാസമിതിയിൽ അംഗമായിട്ടായിരുന്നു കലാമേഖലയിലെ തുടക്കം. പ്രശസ്ത ഗായകൻ അഫ്സലിനെ ജിദ്ദയിൽ കൊണ്ടുവരുമ്പോൾ അന്നത്തെ കാലത്ത് അതൊരു വെല്ലുവിളിയായിരുന്നു. ജിദ്ദയിലെ മലയാളി കലാസാംസ്കാരിക മേഖലയിലെ സംഘാടകനും സുഹൃത്തുമായ സി.എം അഹമ്മദ് ആക്കോടും റഷീദും പിന്നെ മുസ്തഫയും ചേർന്ന് പരിപാടി നടത്തിക്കൊണ്ട് തുടക്കമിട്ടു. പിന്നീട് ആയിരക്കണക്കിന് കലാസ്വാദകർ പങ്കെടുത്ത നിരവധി സ്റ്റേജ് ഷോകളും കലാവിരുന്നുകളും ഇവരുടെ സഹകരണത്തോടെ മുസ്തഫയുടെ നേതൃത്വത്തിൽ ജിദ്ദയിൽ അരങ്ങേറി. ഷമീർ ചാവക്കാട്, വിളയിൽ ഫസീല, കണ്ണൂർ സീനത്ത്, ഫാസില ബാനു, ഫാരിഷ ഹുസൈൻ, ആഷിഖ് കാപ്പാട്, സുറുമി, മെഹ്റിൻ തുടങ്ങി മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖർ മുസ്തഫയുടെ ക്ഷണം സ്വീകരിച്ച് ജിദ്ദയിലെത്തിയിട്ടുണ്ട്. പ്രശസ്തർ എത്തുന്ന ഒട്ടുമിക്ക ചടങ്ങിെൻറ സംഘാടനവും ശബ്്ദ, വെളിച്ച സംവിധാനവും ഫോട്ടോഗ്രഫിയും നിർവഹിക്കുന്നത് മുസ്തഫയുടെ ലാലു സൗണ്ടസ് ഇവൻറ് ഗ്രൂപ്പാണ്.
അടുത്തകാലത്ത് സൗദി ജനറൽ എൻറർെടയിൻമെൻറ് അതോറിറ്റി ജിദ്ദയിൽ നടത്തിയ എക്സിബിഷനിൽ ദുബൈ മീഡിയ പ്രോ ടീമിെൻറ പ്രതിനിധിയായി മുസ്തഫക്ക് പങ്കെടുക്കാൻ അവസരമുണ്ടായി. തുടർന്ന് ഈ ടീമിെൻറ പ്രത്യേക താൽപര്യപ്രകാരം ദമ്മാമിലും ജുബൈലിലും അൽഖോബാറിലും ഈ അതോറിറ്റിയുടെ തന്നെ നേതൃത്വത്തിൽ നടത്തിയ മ്യൂസിക് ഫെസ്റ്റിലും പങ്കെടുത്തു. ലോകത്തിെൻറ പല ഭാഗത്ത് നിന്നും വന്ന വിവിധയിനം കലാപ്രകടനങ്ങളും സൗദി പരമ്പരാഗത കലകളുടെയും സംഗീതത്തിെൻറയും ആ മേള തെൻറ ജീവിതത്തിലെ പുതിയ അനുഭവമായിരുന്നതായി മുസ്തഫ പറഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങര കുന്നുംപുറം സ്വദേശിയായ മുസ്തഫ കലാരംഗത്ത് മാത്രമല്ല മറ്റ് പല മേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ടൈലറിങ്ങിന് പുറമെ കാർപെൻറിങ്ങ്, വയറിങ്, പ്ലംബിങ്, സെക്യൂരിറ്റി കാമറ ഫിറ്റിങ്ങ് മുതൽ ബേക്കറി ജോലി വരെ മുസ്തഫക്ക് വശമുണ്ട്. ഏഴാം തരം മാത്രം പഠിച്ച ഇദ്ദേഹം ഗ്രാഫിക് ഡിസൈനിങ്ങും ഫ്ലക്സ് വർക്കുകളും സ്റ്റേജ് ഡിസൈനിങ്ങും ചെയ്യുന്നതും സ്വന്തമായി തന്നെ.
കളത്തിങ്ങൽ പെരിങ്ങാട്ട് കുഞ്ഞുമുഹമ്മദ് ആച്ചുമ്മ ദമ്പതികളുടെ മൂത്ത പുത്രനാണ് മുസ്തഫ. ഖൈറുന്നിസയാണ് ഭാര്യ. പ്ലസ് ടു വിദ്യാർഥിനിയായ നജ്ല ഷെറിൻ, അഞ്ചാംതരം വിദ്യാർഥി നബ്ഹാൻ, നാലു വയസുകാരി നസ്ല ഫാത്തിമ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.