സൗദിക്ക് നേരെ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് കുവൈത്തും ഖത്തറും

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയെ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തെ കുവൈത്തും ഖത്തറും ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ ആക്രമണം സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഇത് കടുത്ത ഭീഷണിയുയർത്തുന്നതാണെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.

ആക്രമണം സൗദിയുടെ പരമാധികാരത്തെ വ്യക്തമായി ലംഘിക്കുന്നതാണെന്നും പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന പ്രകോപനമാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിെൻറ പൂർണ പിന്തുണയും ഐക്യദാർഢ്യവും മന്ത്രാലയം വീണ്ടും പ്രഖ്യാപിച്ചു.

ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് സൗദിയുടെ തെക്കൻ മേഖലയെ ലക്ഷ്യമിടുന്നത് രാജ്യത്തിെൻറ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയുടെ സുരക്ഷക്ക് ഭീഷണിയുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിെൻറ സുരക്ഷയും പരമാധികാരവും, ഒപ്പം സ്വദേശികളുടെയും വിദേശി താമസക്കാരുടെയും സുരക്ഷിതത്വവും ഉറപ്പാക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിെൻറ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

തിങ്കളാഴ്ച തെക്കൻ മേഖലക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ഭീഷണിയെ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി നേരിട്ടതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാനപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ മിസൈലുകൾ ആകാശത്തുവെച്ചുതന്നെ വിജയകരമായി തടഞ്ഞു നശിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Houthi attack against Saudi Arabia: Kuwait and Qatar strongly condemn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.