കഅബക്ക് മുകളിൽ നാളെ സൂര്യൻ നേർരേഖയിലെത്തും, നിഴൽ അപ്രത്യക്ഷമാകും

മക്ക: വിശുദ്ധ കഅബക്ക് മുകളിൽ നാളെ (ബുധനാഴ്ച) സൂര്യൻ കൃത്യം ലംബമായി വരുന്ന അപൂർവ്വ പ്രതിഭാസം ദൃശ്യമാകും. മക്ക സമയം ഉച്ചയ്ക്ക് 12:26:44-ന് സൂര്യൻ കഅബ തൊട്ടുമുകളിൽ എത്തുന്നതോടെ കഅബയുടെ നിഴൽ പൂർണമായും അപ്രത്യക്ഷമാകുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. സൂര്യെൻറ ഭ്രമണപഥം മക്കയുടെ അക്ഷാംശത്തിന് നേരെ മുകളിലായി വരുമ്പോൾ വർഷത്തിൽ രണ്ടുതവണയാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

ചക്രവാളത്തിന് മുകളിൽ സൂര്യൻ ദൃശ്യമാകുന്ന ലോകത്തിെൻറ ഏത് ഭാഗത്തുള്ളവർക്കും ഖിബ്‌ലയുടെ (പ്രാർത്ഥനാ ദിശ) ദിശ വളരെ കൃത്യതയോടെ കണ്ടെത്താൻ സാധിക്കുന്ന ഏറ്റവും ലളിതവും മികച്ചതുമായ ജ്യോതിശാസ്ത്ര മാർഗമാണിതെന്ന് ജിദ്ദ അസ്ട്രോണമി സൊസൈറ്റി പ്രസിഡൻറ് എൻജിനീയർ മാജിദ് അബു സഹറ വ്യക്തമാക്കി.

ഈ സമയത്ത് സൂര്യൻ നിൽക്കുന്ന ദിശ നേരിട്ട് വിശുദ്ധ കഅബയിലേക്കായിരിക്കും. അതുകൊണ്ട് തന്നെ ലംബമായി നിൽക്കുന്ന വസ്തുക്കളുടെ നിഴലുകൾ ഖിബ്‌ലയുടെ കൃത്യം വിപരീത ദിശയിലായിരിക്കും കാണിക്കുക. ഒരു നിരപ്പായ ഉപരിതലത്തിൽ നേരായ വടിയോ മറ്റ് വസ്തുവോ ലംബമായി ഉറപ്പിച്ചു നിർത്തി, മക്കയിലെ കൃത്യസമയത്ത് അതിെൻറ നിഴൽ നിരീക്ഷിക്കുന്നതിലൂടെ ലോകത്തെവിടെയുള്ളവർക്കും ഖിബ്‌ല ദിശ എളുപ്പത്തിൽ കണ്ടെത്താനാകും.

നിഴലിെൻറ നേരെ വിപരീത ദിശയാണ് വിശുദ്ധ കഅബയുടെ ദിശയായി കണക്കാക്കേണ്ടത്. മക്കയിൽനിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലാണ് ഈ പ്രതിഭാസം വഴിയുള്ള ദിശാനിർണയം കൂടുതൽ പ്രയോജനപ്പെടുന്നത്. അതേസമയം, മക്കക്ക് സമീപമുള്ള നഗരങ്ങളിൽ നിലവിലുള്ള ഖിബ്‌ല ദിശയുടെ കൃത്യത ഉറപ്പുവരുത്താൻ ഇത് സഹായിക്കും.

സൂര്യെൻറ ആകാശത്തിലെ ദൃശ്യ സ്ഥാനവും മക്കയുടെ അക്ഷാംശവും തമ്മിൽ കൃത്യമായി ഒത്തുപോകുന്നതുമൂലം ഉണ്ടാകുന്ന തികച്ചും സ്വാഭാവികമായ ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണിത്. ഖിബ്‌ല ദിശ കൃത്യമായി നിർണയിക്കുന്നതിൽ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ എത്രത്തോളം പ്രായോഗികവും കൃത്യവുമാണെന്ന് തെളിയിക്കുന്ന പ്രായോഗിക ഉദാഹരണമാണ് ഈ അപൂർവ നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sun will align directly over the Kaaba tomorrow, shadows will disappear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.