റിയാദ്/ഗുരുഗ്രാം: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വിമാന സർവിസുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും മാറ്റങ്ങൾ വരുത്തി. എന്നാൽ, സൗദി അറേബ്യയിലേക്കുള്ള സർവിസുകളെ ഈ മാറ്റം ബാധിക്കില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. സൗദി അറേബ്യയിലേക്കും ഒമാനിലേക്കും നിശ്ചയിച്ചിട്ടുള്ള എല്ലാ ഷെഡ്യൂൾ സർവിസുകളും നിലവിലുള്ളതുപോലെ തുടരും.
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും ചേർന്ന് ഇന്ത്യയുടെ വിവിധ നഗരങ്ങളിൽനിന്ന് ജിദ്ദയിലേക്ക് മൊത്തം 14 സർവിസുകൾ നടത്തും. എയർ ഇന്ത്യ ഡൽഹിയിൽനിന്ന് ഒരു റൗണ്ട് ട്രിപ്പും മുംബൈയിൽനിന്ന് രണ്ട് റൗണ്ട് ട്രിപ്പുകളും ജിദ്ദയിലേക്ക് ഓപറേറ്റ് ചെയ്യും. ഇതേ ദിവസംതന്നെ, എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ കോഴിക്കോട് ഉൾപ്പെടെ ബംഗളൂരു, ഹൈദരാബാദ്, മംഗലാപുരം എന്നിവിടങ്ങളിൽനിന്ന് ജിദ്ദയിലേക്ക് ഓരോ റൗണ്ട് ട്രിപ്പ് സർവിസുകൾ വീതം നടത്തുന്നുണ്ട്.
യു.എ.ഇ അടക്കമുള്ള പശ്ചിമേഷ്യയിലെ മറ്റു നഗരങ്ങളിലേക്കുള്ള ഷെഡ്യൂൾ സർവിസുകൾ മാർച്ച് 13 വരെ റദ്ദാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാൻ യു.എ.ഇയിലേക്ക് 32 പ്രത്യേക സർവിസുകൾ കമ്പനി പ്രഖ്യാപിച്ചു. ദുബൈ, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്കാണ് ഈ പ്രത്യേക വിമാനങ്ങൾ പറക്കുക.
വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് അധിക നിരക്കില്ലാതെ ടിക്കറ്റുകൾ മാറ്റാനോ അല്ലെങ്കിൽ മുഴുവൻ തുകയും തിരികെ വാങ്ങാനോ അവസരമുണ്ട്. ജിദ്ദ ഉൾപ്പെടെയുള്ള സെക്ടറുകളിൽ യാത്ര ചെയ്യുന്നവർക്ക് സഹായത്തിനായി +91 1169329333, +91 1169329999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാർക്ക് ‘ടിയ’ എന്ന എ.ഐ അസിസ്റ്റന്റ് വഴി വാട്സ്ആപ്പിലൂടെയും (+91 63600 12345) വിവരങ്ങൾ അറിയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.