റിയാദ്: സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, മതിയായ ലൈസൻസില്ലാതെ പുരാവസ്തുക്കൾ കൈവശംവെക്കുകയും വിൽപനക്കു വെക്കുകയും ചെയ്ത 11 പേർക്ക് ഹെറിറ്റേജ് കമീഷൻ പിഴ ചുമത്തി. നിശ്ചിത നിയമാവലികൾ ലംഘിച്ചവർക്കെതിരെയാണ് അതോറിറ്റിയുടെ ഈ ശക്തമായ നടപടി.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി പുരാവസ്തുക്കൾ പ്രദർശിപ്പിക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്തതാണ് പ്രധാന നിയമലംഘനമെന്ന് കമീഷൻ വ്യക്തമാക്കി. ഈ പുരാവസ്തുക്കൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയോ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഇത് രാജ്യത്തെ പുരാവസ്തു-നഗര പൈതൃക സംരക്ഷണ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
നിയമലംഘകരെ കണ്ടെത്തിയ ഉടൻ ബന്ധപ്പെട്ട അധികൃതർ പുരാവസ്തുക്കൾ പിടിച്ചെടുക്കുകയും തുടർ നടപടികൾക്കായി പ്രത്യേക സമിതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ലംഘനത്തിെൻറ സ്വഭാവമനുസരിച്ച് പിഴ തുകകളിൽ വ്യത്യാസമുണ്ടെന്നും, ചില കേസുകളിൽ പിഴ 15,000 റിയാൽ വരെ എത്തിയതായും കമീഷൻ അറിയിച്ചു.
ദേശീയ പൈതൃകത്തിെൻറ ഭാഗമായ പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് കർശനമായ നിയമപരമായ നിയന്ത്രണങ്ങളുണ്ട്. ലൈസൻസില്ലാതെ ഇത്തരം വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതോ വിൽക്കുന്നതോ കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്ന് അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി. രാജ്യത്തിെൻറ സാംസ്കാരിക പൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കുന്നതിന് കർശനമായ നിരീക്ഷണം തുടരുമെന്ന് കമീഷൻ അറിയിച്ചു. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴിയോ, ‘ബലാഗ് അതാരി’ പ്ലാറ്റ്‌ഫോം വഴിയോ, യൂനിഫൈഡ് സെക്യൂരിറ്റി ഓപറേഷൻ സെൻററായ 911 ലേക്കോ വിളിച്ച് വിവരമറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും അതോറിറ്റി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.