ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സി.പി. ഉമർ സുല്ലമി സംസാരിക്കുന്നു
ജിദ്ദ: ആത്മപരിശോധനയിലൂടെ മനുഷ്യമനസ്സുകളുടെ സംസ്കരണം സാധ്യമാവുമെന്നും സംസ്കരണചിന്തകൾ വളർത്തിയെടുക്കാൻ റമദാനിനെ ഉപയോഗപ്പെടുത്തണമെന്നും കെ.എൻ.എം മർകസുദ്ദഅ്വ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുർആൻ മനുഷ്യമനസ്സുകളിലെ സംസ്കരണ ചിന്തകൾക്ക് വെളിച്ചംപകരുന്ന ഗ്രന്ഥമാണെന്നും മനസ്സിനെ സംസ്കരിച്ചെടുക്കാൻ വേദവാക്യങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിച്ചാൽ അതിന്റെ സൃഷ്ടിവൈഭവംകൊണ്ട് സ്രഷ്ടാവിനെ കണ്ടെത്താൻ സാധിക്കുമെന്നും ദൈവിക ഗ്രന്ഥത്തിന്റെ അമാനുഷികത ബോധ്യപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മനുഷ്യമനസ്സുകളിലെ ദുഷ്ടത വെടിഞ്ഞ് ധർമനിഷ്ഠയുള്ളവരായിത്തീരാൻ പരിശ്രമിക്കണമെന്നും സഹിഷ്ണുതയും വിട്ടുവീഴ്ചയും ജീവിതത്തിന്റെ ഭാഗമായിത്തീരാൻ റമദാൻകൊണ്ട് സാധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ പ്രസിഡൻറ് അബ്ദുൽ ഗഫൂർ വളപ്പൻ അധ്യക്ഷത വഹിച്ചു. ശൈഖ് റഷീദ് അബ്ദുല്ല അൽദൂസരി, ശൈഖ് തലാൽ യൂസുഫ് സംസമി എന്നിവർ ആശംസകൾ നേർന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയർഹോമിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിനിധി സി.പി. അബ്ദുൽ വാരിഷ് സംസാരിച്ചു. അബ്ദുറഹ്മാൻ ഫാറൂഖി സ്വാഗതവും സലാഹ് കാരാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.