ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിലേത് ലോകത്തെ ഏറ്റവും വലിയ ശബ്ദ സംവിധാനമെന്ന് റിപ്പോർട്ട്. ഹറമിലെത്തുന്നവർക്ക് ശബ്ദമെത്തിക്കാൻ 7,500 ലൗഡ് സ്പീക്കറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഈ സംവിധാനം പ്രവർത്തിപ്പിക്കാൻ 120 എൻജിനീയർമാരും ഇതര സാങ്കേതിക വിദഗ്ധരും പ്രവർത്തിക്കുന്നു. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഇരുഹറം കാര്യാലയം ഹറമിൽ ഏറ്റവും മികച്ചതും നൂതനവുമായ ശബ്ദസംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ആധുനിക ഉപകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥലത്തിന്റെ ആവശ്യകതകൾ പരിഗണിച്ച് നൂതന ആന്റിനകളും സംവേദനക്ഷമ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഹറമിലെത്തുന്നവർക്ക് പൂർണ വ്യക്തതയോടെ ശബ്ദം കൈമാറുന്നതിൽ പരിശീലനം ലഭിച്ച സ്പെഷലിസ്റ്റുകളാണ് ഇത് നിയന്ത്രിക്കുന്നത്.
ഹജ്ജ്, റമദാൻ സീസണുകൾക്ക് മുമ്പ് ഹറമിലെ ശബ്ദസംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുക പതിവാണ്. ഇത്തവണ റമദാനിൽ ഹറമിനകത്തും പരിസരത്തുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾക്ക് ബാങ്കും ഇഖാമത്തും ഇമാമിന്റെ ശബ്ദങ്ങളും എത്തിക്കുന്നതിന് പ്രഗല്ഭരും പരിചയസമ്പന്നരുമായ ആളുകളുടെ മേൽനോട്ടത്തിൽ ഏറ്റവും നൂതന ഓഡിയോ സാങ്കേതികവിദ്യകളാണ് ഒരുക്കിയിരിക്കുന്നത്.
ബാങ്ക് വിളിക്കുന്നതിനായി നിശ്ചയിച്ചവരുടെ എണ്ണം 24 ആണ്. ശ്രുതിമധുരമായ ശബ്ദമുള്ളവരും അനുഭവപരിചയമുള്ളവരുമാണിവർ. ചിലർക്ക് വർഷങ്ങളുടെ പരിചയമുണ്ട്. അവരവരുടെ സമയം അനുസരിച്ച് ഇരുഹറം കാര്യാലയമാണ് ഇവരുടെ ഷെഡ്യൂൾ നിശ്ചയിക്കുന്നത്. ബാങ്കുവിളിക്ക് ഒരു മണിക്കൂർ മുമ്പ് ‘മുഅദ്ദിൻ’ നിശ്ചയിച്ച സ്ഥലത്ത് എത്തിയിരിക്കണമെന്നാണ് വ്യവസ്ഥ.
കൂടെ ഒരാളും ഒരു അസിസ്റ്റൻറ് മുഅദ്ദിനും ഉണ്ടാകും. വാർത്ത മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബാങ്കുവിളി നേരിട്ട് സംപ്രേഷണത്തിന് ഓഡിയോ-വിഷ്വൽ ബ്രോഡ്കാസ്റ്റിങ് സംവിധാനങ്ങളും ഹറമിലുണ്ട്. ഓരോ പ്രാർഥനക്കും മുമ്പായി സ്ഥിരമായി എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും ബാങ്ക്, ഇഖാമത്ത്, നമസ്കാരം എന്നിവയുടെ ഓഡിയോ ഏറ്റവും മികച്ച ഗുണനിലവാരത്തിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഹറം ഇലക്‌ട്രോണിക് പ്രവർത്തന വകുപ്പ് ഡയറക്ടർ എൻജിനീയർ സഈദ് ബിൻ ഖലഫ് അൽഅംറി പറഞ്ഞു.
ഹറമിനുള്ളിൽ, അതിന്റെ മുറ്റങ്ങൾ, പുതിയ വിപുലീകരണ ഭാഗങ്ങൾ, ചുറ്റുമുള്ള റോഡുകൾ എന്നിവിടങ്ങളിലായി നിരവധി സ്പീക്കറുകളുണ്ട്. അതിലേക്കുള്ള ശബ്ദം മികച്ച രീതിയിൽ എത്തിക്കുന്നതിനാണ് ഇവർ പ്രവർത്തിക്കുന്നത്.ബാങ്ക് വിളിക്കുന്നവരുടെയും ഇമാമുമാരുടെയും ശബ്ദം പിടിച്ചെടുക്കുന്നത് നൂതന സെൻസിറ്റിവിറ്റി സെൻസറുകളിലൂടെയാണ്.
ഹറമിലുടനീളം ഓഡിയോ ബാലൻസ് അനുസരിച്ച് ശബ്‌ദനിലവാരം ഉറപ്പാക്കാൻ ദിനേന പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂമുകൾക്കുള്ളിൽനിന്ന് ആരാധകർക്ക് ശല്യമുണ്ടാകാത്ത വിധത്തിലാണ് സൗണ്ട് ബാലൻസ് ചെയ്യുന്നത്. ഹറമിന്റെ എല്ലാ ഭാഗങ്ങളിലും ചുറ്റുമുള്ള ചത്വരങ്ങളിലും ഇത് എത്തിച്ചേരുന്നു. ഓഡിയോ സംവിധാനം ടെലിവിഷനുകൾക്കും മീഡിയ സ്റ്റേഷനുകൾക്കുമായി നേരിട്ടുള്ള സംപ്രേഷണ സംവിധാനങ്ങൾ പങ്കിടുന്നുണ്ട്. വല്ല തകരാർ സംഭവിക്കുമ്പോൾ അത് യാന്ത്രികമായി പ്രവർത്തിപ്പിക്കുന്നതിനും അല്ലെങ്കിൽ അനുബന്ധ കൺട്രോൾ റൂമിൽനിന്ന് അവ പ്രവർത്തിക്കുവാനും സംവിധാനമുണ്ട്. നിരവധി എൻജിനീയർമാർ ഇതിനായുണ്ട്. ചുറ്റുമുള്ള സ്പീക്കറുകളിലൂടെയുള്ള ശബ്ദം മത്വാഫിനുള്ളിൽ സന്തുലിതമാണെന്നും സഈദ് അൽഅംറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.