ജിദ്ദ: ഹാഇലിൽ നടന്ന ടൊയോട്ട അന്താരാഷ്ട്ര റാലിയിൽ ഖത്തർ പൗരൻ നാസർ അൽഅത്വിയക്ക് കിരീടം. 148 കി.മീ ദൂരത്തിൽ ശനിയാഴ്ച നടന്ന അവസാനഘട്ട മത്സരത്തിലാണ് ഏറ്റവും വേഗം രേഖപ്പെടുത്തി നാസർ അൽഅത്വിയ കിരീടം ചൂടിയത്. നേരത്തെ നടന്ന ഒന്നാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളിൽ ഏറ്റവും വേഗത രേഖപ്പെടുത്തി നാസർ അൽഅത്വിയ ഫിനിഷിങ് പോയിൻറിലെത്തിയിരുന്നു. എഫ്.ഐ.എ ക്രോസ് കൺട്രി ലോങ് ഡെസേർട്ട് റാലിക്കുള്ള ലോകകപ്പിലെ അഞ്ചാം കിരീടവും അദ്ദേഹത്തിനാണ്. ലോകചാമ്പ്യനായ അർജൻറീനിയൻ ബോസിയർ അൽവാരസിനയാണ് റണ്ണറപ്പ്.
റഷ്യയുടെ ഡെനിസ് ക്രുട്ടോവ് മൂന്നാം സ്ഥാനം നേടി. 83 മത്സരാർഥികൾ പങ്കെടുത്ത ഹാഇൽ റാലി ബുധനാഴ്ചയാണ് ആരംഭിച്ചത്. നാല് ഘട്ടങ്ങളിലായി 1570 കി.മീ ദൂരത്തിലായിരുന്നു മത്സരം. ഹാഇലിലെ അൽമഖ്വ വിനോദ പാർക്കിൽ നടന്ന സമാപന ചടങ്ങിൽ മേഖല ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഅദ് ബിൻ അബ്ദുൽ അസീസ് വിവിധ ഘട്ടങ്ങളിലെ ചാമ്പ്യന്മാർക്കുള്ള കിരീടങ്ങൾ വിതരണം ചെയ്തു. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ പ്രസിഡൻറ് അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ ഫൈസൽ, ഹാഇൽ ഡെപ്യൂട്ടി ഗവർണർ അമീർ ഫൈസൽ ബിൻ ഫഹദ് ബിൻ മുഖ്രിൻ, വിവിധ സർക്കാർ വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു.
എല്ലാ അർഥത്തിലും റാലി അതിെൻറ സാന്നിധ്യം തെളിയിച്ചുവെന്നും അന്താരാഷ്ട്ര റാലികളിൽനിന്ന് വ്യത്യസ്തവും മികച്ചതുമായിരുന്നുവെന്നും മേഖല ഗവർണർ പറഞ്ഞു. റാലി ഹാഇൽ മേഖലയുടെ പാരമ്പര്യത്തിന് മകുടവും അതിെൻറ സംസ്കാരത്തിെൻറ ഭാഗവുമായിരിക്കുകയാണ്. ഹാഇലിനെ ആഗോള ശ്രദ്ധയിലെത്തിക്കുകയും ചെയ്തു എന്നും കൂട്ടിച്ചേർത്ത ഗവർണർ സംഘാടകർക്ക് നന്ദി പറഞ്ഞു. 17ാമത് ഹാഇൽ ടൊയോട്ട അന്താരാഷ്ട്ര റാലിയുടെ വിജയത്തിൽ സന്തുഷ്ടനാണെന്ന് സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ പ്രസിഡൻറ് അമീർ ഖാലിദ് ബിൻ സുൽത്താൻ അൽഫൈസൽ പറഞ്ഞു.
റാലിയിൽ പങ്കെടുത്തവരെയും പിന്തുണ നൽകിയവരെയും അഭിനന്ദിക്കുന്നു. ഈ പരിപാടികൾ ഇതോടെ അവസാനമാക്കില്ല. 20 ദിവസത്തിനു ശേഷം ഡാക്കർ ഇൻറനാഷനൽ അരങ്ങേറുമെന്നും ഓട്ടോമൊബൈൽ ഫെഡറേഷൻ പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.