റിയാദ്: പ്രഥമ ഇലക്ട്രോണിക് ഗെയിംസ് ഒളിമ്പ്യാഡ് റിയാദിൽ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. സൗദി അറേബ്യയുമായി കഴിഞ്ഞ വർഷം ഒപ്പുവെച്ച 12 വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വർഷങ്ങളായി ഇലക്ട്രോണിക് ഗെയിമുകൾക്കുള്ള ലോക ടൂർണമെന്റിനുള്ള കാത്തിരിപ്പിലാണ്.
യുവതലമുറയുടെ പ്രിയപ്പെട്ട വിനോദമായ ഇലക്ട്രോണിക് ഗെയിമുകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. 2021ൽ വിർച്വൽ ഒളിമ്പിക് ഗെയിംസ് സീരീസ് വികസിപ്പിച്ചെടുത്തത് ഇതിന്റെ ഭാഗമായാണ്.
ഇലക്ട്രോണിക് സ്പോർട്സുമായി ബന്ധപ്പെട്ട ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിന് സൗദിയുമായി കഴിഞ്ഞ വർഷമാണ് കരാർ ഒപ്പിട്ടത്.
ഇലക്ട്രോണിക് ഗെയിംസ് രംഗത്തെ പൈലറ്റ് പദ്ധതിയാണിതെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ചരിത്രപരമായ ആദ്യത്തെ ഇ-ഒളിമ്പിക്സിന് വളരെ വ്യക്തമായ ഒരു റോഡ്മാപ്പ് ഉണ്ടെന്ന് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം ഇ-സ്പോർട്സ് ഒളിമ്പിക്സിലേക്കുള്ള വഴി ആരംഭിക്കുകയാണ്. അത് യാഥാർഥ്യമാകുകയാണ്. ഇ-സ്പോർട്സ് ഒളിമ്പ്യാഡിന്റെ ആദ്യ പതിപ്പിന്റെ ഭാഗമായുള്ള ഗെയിമുകൾ നിർണയിക്കാൻ ആറംഗ കമ്മിറ്റി രൂപവത്കരിച്ചതായും തോമസ് ബാച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.