കഴിഞ്ഞ വർഷത്തെ ഹജ്ജ് കോൺഫറൻസ്, പ്രദർശന പരിപാടിയിൽനിന്ന്

അഞ്ചാമത് ഹജ്ജ് കോൺഫറൻസും പ്രദർശനവും ഞായറാഴ്ച മുതൽ ജിദ്ദയിൽ

ജിദ്ദ: ‘മക്ക മുതൽ ലോകമെങ്ങും’ എന്ന പ്രമേയത്തിൽ അഞ്ചാമത് ഹജ്ജ് കോൺഫറൻസും പ്രദർശനവും ഞായറാഴ്ച ആരംഭിക്കും. ജിദ്ദയിലെ സൂപ്പർഡോമിൽ ബുധനാഴ്ച വരെ നീളും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ ഹജ്ജ്, ഉംറ മന്ത്രാലയമാണ് സംഘാടകർ. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വികസിപ്പിക്കുന്നതിനായി സാങ്കേതികവിദ്യ, നഗരവികസനം, മാനവ വിഭവശേഷി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനും തന്ത്രപരമായ കരാറുകൾ ഒപ്പിടാനും സമ്മേളനം ലക്ഷ്യമിടുന്നു.

ഡിജിറ്റൽ പരിവർത്തനം, സ്മാർട്ട് മാനേജ്മന്റെ്, സുസ്ഥിര പരിഹാരങ്ങൾ എന്നിവയിലൂന്നിയുള്ള ചർച്ചകളാണ് ഇത്തവണ നടക്കുക. ഹജ്ജ് സംവിധാനത്തിലെ ഏറ്റവും പുതിയ പരിഹാരങ്ങളും കണ്ടുപിടിത്തങ്ങളും വിലയിരുത്തുന്നതിനും പൊതു, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകൾക്കിടയിൽ ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമായി വിദഗ്ധർ, സ്പെഷ്യലിസ്റ്റുകൾ, വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ എന്നിവരെ ഒരുമിപ്പിക്കുന്ന ആഗോള വേദിയാവുമിത്.

സമ്മേളനത്തിൽ 80ലധികം സംവാദ സെഷനുകളും 60 പ്രത്യേക വർക്ഷോപ്പുകളും നടക്കും. അക്കാദമിക് വിദഗ്ധരും ഗവേഷകരും ഹജ്ജ് കാര്യാലയങ്ങളുടെ പ്രതിനിധികളുമുൾപ്പെടെ 95ലധികം വിദഗ്ധരും പ്രഭാഷകരും പങ്കെടുക്കും. ലോകമെമ്പാടുമുള്ള 2,400ലധികം പരിശീലകർക്ക് ഈ പരിപാടി പ്രയോജനപ്പെടും.

കൂടാതെ 52,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള പ്രദർശന വേദിയിൽ 13 മേഖലകളിൽനിന്നുള്ള 260-ലധികം പ്രദർശകർ അണിനിരക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള ‘ഈഷാത്തോൺ’, പുണ്യസ്ഥലങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്ന ‘വിശുദ്ധ സ്ഥലങ്ങളെ മാനുഷികമാക്കൽ’ തുടങ്ങിയ നൂതന സംരംഭങ്ങളും കോൺഫറൻസിൽ അവതരിപ്പിക്കും. ഒന്നര ലക്ഷം സന്ദർശകരെയാണ് ഈ വർഷത്തെ പരിപാടിയിൽ പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Fifth Hajj Conference and Exhibition to begin in Jeddah from Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.