ജുബൈൽ: ഫിഫ ലോകകപ്പ് 2026-െൻറ ആവേശകരമായ മത്സരങ്ങൾ ഫുട്ബാൾ ആരാധകർക്ക് തത്സമയം ആസ്വദിക്കുന്നതിനായി ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രത്യേക ‘ഫാൻ സോൺ’ ഒരുങ്ങി. റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബുവിെൻറ സാമൂഹിക സേവന വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ ജുബൈൽ കൾച്ചറൽ സെൻററിലാണ് ഈ തത്സമയ സംപ്രേഷണ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണുന്നതിനൊപ്പം സന്ദർശകർക്ക് സമാനതകളില്ലാത്ത വിനോദാനുഭവം ഉറപ്പുവരുത്തുകയാണ് ഈ സംരംഭത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾക്കും സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്ന ഫാൻ സോണിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
മത്സരങ്ങളുടെ തത്സമയ വലിയ സ്ക്രീൻ പ്രക്ഷേപണത്തിന് പുറമെ, കായികപ്രേമികളെ ആകർഷിക്കുന്ന ഇലക്ട്രോണിക് ഗെയിമുകളും സംവേദനാത്മക സ്പോർട്സ് ചലഞ്ചുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സന്ദർശകർക്കായി ദിവസേന നടത്തുന്ന വിവിധ മത്സരങ്ങളും അതിൽ വിജയിക്കുന്നവർക്ക് നൽകുന്ന ആകർഷകമായ സമ്മാനങ്ങളും ഫാൻ സോണിലെ പ്രധാന ആകർഷണങ്ങളാണ്.
ഇതോടൊപ്പം ലോകോത്തര വിഭവങ്ങൾ ലഭ്യമാക്കുന്ന ഭക്ഷണശാലകളും മൊബൈൽ ഫുഡ് ട്രക്കുകളും അവിസ്മരണീയമായ നിമിഷങ്ങൾ കാമറയിൽ പകർത്താൻ പ്രത്യേക ഫോട്ടോ ബൂത്തുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫാൻ സോണിന് പുറമെ, ജുബൈലിെൻറ വിവിധ ഭാഗങ്ങളിലെ പ്രമുഖ കോഫി ഷോപ്പുകൾ കേന്ദ്രീകരിച്ചും രാത്രികാലങ്ങളിൽ വിപുലമായ ഫുട്ബാൾ പ്രദർശനങ്ങൾ അരങ്ങേറുന്നുണ്ട്.
പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വൻ ജനവലിയാണ് കാപ്പി നുകർന്ന് ഫുട്ബാൾ ആവേശം പങ്കിടാൻ ഈ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. കടുത്ത ചൂടിനെപ്പോലും വകവെക്കാതെയുള്ള ആരാധകരുടെ ആവേശക്കടലിലാണ് ഇപ്പോൾ ജുബൈൽ നഗരം.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾ മുൻനിർത്തി, ജുബൈലിനെ രാജ്യത്തെ പ്രധാന കായിക വിനോദ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉദ്യമം. സമൂഹത്തിൽ ആരോഗ്യകരമായ കായിക സംസ്കാരം വളർത്തിയെടുക്കാനും ക്രിയാത്മകമായ ആരാധക കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കാനും ഈ ഫാൻ സോൺ വലിയ രീതിയിൽ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.