അൽ ജൗഫിൽ നിന്നുള്ള അന്തരീക്ഷം മേഘാവൃതമായ കാഴ്ച
യാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും കടുത്ത തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിെൻറ വടക്കൻ അതിർത്തി നഗരമായ താരിഫിൽ ചൊവ്വാഴ്ച താപനില ഒരു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. വടക്കൻ മേഖലകളിൽ വീശുന്ന അതിശൈത്യ തരംഗം രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
താരിഫ് നഗരത്തിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും താപനില ഇതേ നിലയിൽ തുടരാൻ സാധ്യതയുണ്ട്. തബൂക്ക്, അൽ ജൗഫ്, ഹാഇൽ, അൽ ഖസീം, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കടുത്ത തണുപ്പും മൂടൽമഞ്ഞും അനുഭവപ്പെടും. ഉപരിതല കാറ്റ് ശക്തമാകുന്നതോടെ തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
ജിസാൻ, അസീർ, അൽ ബാഹ തുടങ്ങിയ തെക്കൻ മേഖലകളിൽ നേരിയ മഴക്കും മൂടൽമഞ്ഞിനും സാധ്യത പ്രവചിക്കുന്നു.
തണുപ്പ് കഠിനമാകുന്ന സാഹചര്യത്തിൽ കുട്ടികൾ, വയോധികർ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ എന്നിവർ പ്രത്യേക മുൻകരുതൽ എടുക്കണം. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റ് സജ്ജീകരണങ്ങളും കരുതണമെന്ന് അധികൃതർ നിർദേശിച്ചു.
ചെങ്കടൽ തീരങ്ങളിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വടക്കൻ അതിർത്തി ഗ്രാമങ്ങളിലും അൽ ഖുറയാത്തിലും ശീതക്കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.