തിരുവനന്തപുരം: വിമാന സർവീസ് വൈകിയതിനെ തുടർന്നുണ്ടായ ദുരിതങ്ങൾക്ക് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സൗദി പ്രവാസിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്. സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കപിൽദേവ് എന്നയാൾക്കാണ് എയർ ഇന്ത്യ എയർലൈൻസ് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടത്.
2017 സെപ്റ്റംബർ 10നായിരുന്നു കേസിനാസ്പദമായ സംഭവം. അവധിക്കായി നാട്ടിലെത്തിയ കപിൽദേവ് തിരുവനന്തപുരത്തുനിന്ന് മുംബൈ വഴി സൗദിയിലേക്ക് മടങ്ങാൻ എയർ ഇന്ത്യ വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ തിരുവനന്തപുരത്തുനിന്നുള്ള വിമാനം രണ്ട് മണിക്കൂറിലധികം വൈകി. തുടർന്ന് കണക്റ്റിങ് വിമാനത്തെ ഇത് ബാധിക്കുമോ എന്ന് വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരോട് ചോദിച്ചപ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന ഉറപ്പാണ് ലഭിച്ചത്. പക്ഷേ മുംബൈയിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിന് സൗദിയിലേക്ക് പോകേണ്ട വിമാനം പുറപ്പെട്ടിരുന്നു.
തുടർന്ന് അടുത്ത ദിവസത്തെ സൗദി എയർലൈൻസ് വിമാനത്തിൽ ബിസിനസ് ക്ലാസിൽ മാത്രമാണ് സീറ്റ് ലഭ്യമായിരുന്നത്. സാധാരണക്കാരനായ അദ്ദേഹത്തിന് അത് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. പിന്നീട് സൗദിയിലെ ട്രാവൽ ഏജൻസി വഴി കുടുംബാംഗങ്ങൾ അയച്ച പണം ഉപയോഗിച്ചാണ് പുതിയ ടിക്കറ്റ് എടുത്തത്. ഉപയോഗിക്കാൻ കഴിയാതെ പോയ പഴയ ടിക്കറ്റിന്റെ തുകയും പുതിയ ടിക്കറ്റിന്റെ തുകയുമടക്കം ഏകദേശം 83,000 രൂപയുടെ നഷ്ടമാണ് അദ്ദേഹത്തിന് ഉണ്ടായത്. മുംബൈ വിമാനത്താവളത്തിൽ മണിക്കൂറുകളോളം ഭക്ഷണമോ താമസ സൗകര്യമോ പോലും നൽകാതെ തന്നെ വലച്ചുവെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ തങ്ങളുടെ ഭാഗത്തുനിന്ന് സേവനങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു എയർ ഇന്ത്യയുടെ വാദം. വന്നിറങ്ങേണ്ട വിമാനം വൈകിയതുമൂലമാണ് സർവീസ് സൗദിയിലേക്കുള്ള വിമാനം പറന്നതെന്നും, പാസഞ്ചർ കോൾ സെന്റർ വഴി വിവരം അറിയിക്കാൻ ശ്രമിച്ചിരുന്നുമെന്നും എയർലൈൻസ് അവകാശപ്പെട്ടു. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഉപഭോക്തൃ കമ്മീഷൻ യാത്രക്കാരന് അനുകൂലമായി ഉത്തരവിട്ടത്.
വിമാനം വൈകിയത് മുൻകൂട്ടി അറിയിച്ചില്ലെന്നും സേവനത്തിൽ വൻ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ വിധി പ്രഖ്യാപിച്ചത്. സാമ്പത്തിക നഷ്ടത്തിന് 83,000 രൂപയും, മാനസിക വിഷമത്തിന് 50,000 രൂപയും, കോടതി ചെലവുകൾക്കായി 3,000 രൂപയും അടക്കം ആകെ 1.36 ലക്ഷം രൂപ എയർ ഇന്ത്യ നഷ്ടപരിഹാരമായി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.